ബ്രസീലിയ: ബ്രസീലിലെ തീവ്രവലതുപക്ഷ രാഷ്ട്രീയ നേതാവായ ജെയര്‍ ബോള്‍സനാരോയ്ക്ക് കുത്തേറ്റു. വ്യാഴാഴ്ച ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണറാലിക്കിടെയാണ് കുത്തേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്.
തെക്കുകിഴക്കന്‍ സംസ്ഥാനമായ മിനാസ് ജെറയിസില് തുറന്നിട്ട വാഹനത്തില്‍ പ്രചാരണറാലി നടത്തവേയാണ് നേതാവിന് കുത്തേറ്റത്. കത്തിയുമായി ഒടിയെത്തിയ അക്രമി വയറിന് കുത്തുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള ബോള്സാരോറോയ്ക്ക് ഒരാഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംഭവത്തില്‍ അക്രമി അഡെലിയോ ഒബിസ്പോ ഡെ ഒലിവേറയെ(40) പോലീസ് അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ബോള്സാരോറോയുടെ അനുയായികള്‍ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. 2013ല്‍ മറ്റൊരു കേസില്‍ ഒലിവേറ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിനാണ് ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ജയില്‍ശിക്ഷ അനുഭവിക്കുന്ന ബ്രസീലിന്റെ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുലാ ഡ സില്‍വയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നു സുപ്രീംകോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: