കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് പേര് മൊഴി നല്കി. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് ഇവര്‍ വെളിപ്പെടുത്തി.
ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ജലന്ധര്‍ മഠത്തില്‍ വച്ച് പല തവണ തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ മൊഴി നല്കി. സംഭവത്തെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ ഭഗല്‍പ്പൂര്‍ ബിഷപ്പിനോട് കാര്യം പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭഗല്‍പൂര്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസില്‍ നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കന്യാസ്ത്രീയെ പണവും പദവിയും നല്കി സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. കോടതിയില്‍ നല്കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് അന്വേഷണസംഘവും.
അതേസമയം ജലന്ധര്‍ ബിഷപ്പിനെ അടുത്ത ദിവസം കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: