കൊച്ചി: തിങ്കളാഴ്ച കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേന്ദ്രന് പറയുന്നു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹർത്താൽ, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങൾ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിർക്കുന്നില്ല. എന്നാൽ കേരളത്തെ ആ ബന്ദിൽ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടിൽ തിരിച്ചെത്തിയ പലർക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാൽ പലരും ആശിപത്രിയിലാണ്. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കിൽ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കണം. സി. പി. എമ്മിനെപ്പോലെ പ്രതിപക്ഷമായ കോൺഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാൻ യു. പിയിലും മധ്യപ്രദേശിലും ദില്ലിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ദ് വിജയിപ്പിച്ചാലും മതിയല്ലോ. അവിടെയൊന്നും ഈ ബന്ദ് വിജയിക്കാൻ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിൻമേൽ കുരുവായി മാറാൻ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: