ന്യൂദല്‍ഹി: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ വേഗം തിരുമാനമെടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
വിശദമായ മറുപടി സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് കോടതി നിര്‍ദേശം നല്കി. അപര്യാപ്തത മറികടക്കണമെങ്കില്‍ നാല് മെഡിക്കല്‍ കോളേജുകളും എല്ലാ രേഖകളും സമര്‍പ്പിക്കണം. ഇതോടെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആര് എന്നീ നാല് മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഈ കോളേജുകളെ സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോടതിയുടെ പുതിയ നിലപാട് ഗവണ്മെന്റ് കോളേജുകളിലടക്കം ലഭിച്ച പ്രവേശനം വേണ്ടെന്ന് വച്ച് ഈ കോളേജുകളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയായി.
അതേസമയം തിങ്കളാഴ്ചയ്ക്കകം പ്രവേശനം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: