കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നിശ്ചയിച്ചു നല്കിയ ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എന്ത് അധികാരത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു.
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പിടിച്ചുപറിച്ചല്ല വാങ്ങേണ്ടതെന്നും കോടതി വിമര്‍ശിച്ചു. 22 ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതവും രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി രണ്ടര ലക്ഷം രൂപ വീതവും 33 ക്ഷേത്രങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതവും മറ്റ് ക്ഷേത്രങ്ങള്‍ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും പണം നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.
കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെയും മെമ്പര്‍മാരുടെയും ഒരു മാസത്തെ ഹോണറേറിയവും ബോര്‍ഡ് ജീവനക്കാരുടെയും ബോര്‍ഡിന് കീഴിലെ എല്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും സ്പെഷ്യല്‍, എ. ബി. ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെയും രണ്ട് ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: