തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നടത്തിയ പ്രസ്താവന അനുചിതമായിപ്പോയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. ‘കരിമണല്‍ ഖനനം നടത്താത്ത കേരളം വിഡ്ഢികളുടെ സ്വര്‍ഗമാണ്’ എന്ന സ്പീക്കറുടെ പരാമര്‍ശം തന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുവെന്ന് സുധീരന് ഫേസ്ബുക്കില്‍ കുറിച്ചു.ഒരു സ്വകാര്യചാനല്‍ അഭിമുഖത്തിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പരാമര്‍ശം.
തീരദേശത്തെ ജനജീവിതത്തെയും ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും വളരെയേറെ ബാധിക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ ശക്തമായ ജനപ്രതിഷേധം കക്ഷിരാഷ്ട്രീയത്തിനതീതമായി ആലപ്പുഴ തീരത്ത് നടന്നത് സ്പീക്കര്‍ ഓര്‍ക്കാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കേരളത്തിന്റെ പുനര്‍നിര്‍മിതിക്കുള്ള നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി കരിമണല്‍ ഖനനം എന്ന ആശയം അവതരിപ്പിച്ചത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ തികഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. അവസരം കാത്തിരിക്കുന്ന കരിമണല്‍ ലോബിക്ക് സഹായകരമായ നിലയിലുള്ള സ്പീക്കറുടെ അഭിപ്രായപ്രകടനം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതി വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും സുധീരന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: