കോട്ടയം: ‘ശശി’നാമധാരികള്‍ ഇടതുമുന്നണിക്ക് തലവേദനയാവുന്നു. അടുത്തകാലത്തായി ലൈംഗികാരോപണം നേരിടുന്ന മൂന്നാമത്തെ ശശിയാണ് പി.കെ. ശശി എംഎല്‍എ. തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങള്‍ ഇടതുമുന്നണിയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയും മന്ത്രി എ.കെ. ശശീന്ദ്രനും ഇതേപോലെ ആരോപണങ്ങള്‍ നേരിട്ടവരാണ്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശിക്കെതിരെ ഗുരുതരമായ സദാചാര ലംഘന ആരോപണമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് 2011 ജൂലൈയില്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കി.
എന്നാല്‍ ലൈംഗികപീഡന ആരോപണക്കേസില്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ശശിയെ കഴിഞ്ഞവര്‍ഷം കുറ്റവിമുക്തനാക്കി. അതേസമയം ഔദ്യോഗിക പക്ഷത്തെ പ്രമുഖനായിരുന്ന പി. ശശിക്കെതിരെ സദാചാരലംഘന വിഷയത്തില്‍ പാര്‍ട്ടിക്ക് പരാതി നല്കിയ രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സംഭവം ഏറെ വിവാദമായിരുന്നു.
ഫോണ്‍വിളിയാണ് എ.കെ. ശശീന്ദ്രന് വിനയായത്. യുവതിയുമായുള്ള ഫോണ്‍ സംഭാഷണം ചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന് രാജിവക്കേണ്ടിവന്നത്. 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന് രാജിവച്ചത്. തുടര്‍ന്ന് മന്ത്രിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചാനല്‍മേധാവി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പിന്നീട് ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്കി. തുടര്‍ന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: