ചാങ്വോണ്‍: ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജൂനിയര്‍ വിഭാഗത്തില്‍ 16കാരന് ഹൃദയ് ഹസാരികയാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പൊന്നണിഞ്ഞത്. എന്നാല്‍ 0.1 പോയിന്റ് വ്യത്യാസത്തില്‍ ഇന്ത്യന്‍ താരത്തിന് ലോക റെക്കോഡ് നഷ്ടമാകുകയും ചെയ്തു.
ഹൃദയിയും ഇറാന്റെ ആമിര്‍ നിയോകൗനമും 250.1 പോയിന്റ് നേടിയതോടെ ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ആദ്യ ഷോട്ടില്‍ ഹൃദയ് 10.3 പോയിന്റ് നേടിയപ്പോള്‍ ഇറാന് താരം 10.2 പോയിന്റ് നേടി. ഇതോടെ സ്വര്‍ണം ഇന്ത്യക്ക് ലഭിച്ചു. ഇറാന് താരത്തിനെ വെള്ളിയായി. 228.6 പോയിന്റ് നേടിയ റഷ്യയുടെ ഗ്രിഗറി ഷമകോവിനാണ് വെങ്കലം. 627.3 പോയിന്റ് നേടിയാണ് ഹൃദയ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇതേ ഇനം ജൂനിയര്‍ വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. എലവേനില്‍ വലരിവന്‍, ശ്രേയ അഗര്‍വാള്‍, മാനിനി കൗശിക് എന്നിവരാണ് ടീം ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 1880.7 പോയിന്റ് നേടി ലോകറെക്കോഡോടെയാണ് ഇന്ത്യന്‍ ടീമിന്റെ സ്വര്‍ണ നേട്ടം. ഇതേ ഇനം വ്യക്തിഗത വിഭാഗത്തില്‍ എലവേനില്‍ വലരിവന്‍ വെള്ളിയും, ശ്രേയ അഗര്‍വാള്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: