ഓവല്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് ഇടം നല്‍കാതിരുന്നതിനെ വിമര്‍ശിച്ച് മുന്‍ നായകന് സുനില്‍ ഗാവസ്കര്‍. കരുണിന് പകരം ഹനുമ വിഹാരിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ഗാവസ്കറെ ചൊടിപ്പിച്ചത്. കരുണ്‍ നായര്‍ കഴിഞ്ഞ നാല് ടെസ്റ്റുകളിലും ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. അതിനു പകരം മൂന്നാം ടെസ്റ്റിനുശേഷം മാത്രം ടീമിലെത്തിയ വിഹാരിയെ കളിപ്പിച്ചതിനെതിരെ ആണ് ഗവാസ്കറുടെ രൂക്ഷ വിമര്‍ശനം.
കരുണ്‍ നായരെ ടീം മാനേജ്മെന്റിന് ഇഷ്ടമല്ലത്താത്തുകൊണ്ടാണോ കളിപ്പിക്കാത്തതെന്ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഗവാസ്കര്‍ ചോദിച്ചു.
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് മലയാളി കൂടിയായ കരുണ്‍ നായര്‍. എന്നാല്‍ ആദ്യ നാല് ടെസ്റ്റിലും ഓള് റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യ കളിച്ചതിനാല്‍ ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരെ മാത്രമെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളു. ഇതോടെ കരുണ്‍ റിസര്‍വ് ബെഞ്ചിലായി. അഞ്ചാം ടെസ്റ്റില്‍ എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിച്ചപ്പോഴാകട്ടെ പുതുമുഖതാരം ഹനുമാ വിഹാരിയെ ടീമിലെടുക്കുകയും ചെയ്തു. ഇതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: