കൊച്ചി: ‘ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്…..സ്കൂള്‍ അസംബ്ലി ആണെന്ന് കരുതിയെങ്കില്‍ തെറ്റി. പള്ളിക്കര കുന്നത്തുനാട് ഗ്രാമ പഞ്ചായത്തില്‍ പത്താം വാര്‍ഡിലെ സാക്ഷരതാ ക്ലാസാണിത്. ഇവിടെ ഇങ്ങനെയാണ്, ഈശ്വര പ്രാര്‍ഥനയും പ്രതിജ്ഞയും ചൊല്ലിയ ശേഷമാണ് ക്ലാസാരംഭിക്കുന്നത്. നാല്‍പ്പത്തഞ്ച് മുതല്‍ അറുപത്തൊന്പത് വയസ്സുവരെയുള്ളവരാണ് ഈ ക്ലാസിലെ”’കുട്ടി’കള്‍.
കുഞ്ഞുങ്ങളുടെ ഉത്സാഹത്തോടെയാണിവര് ക്ലാസിലെത്തുന്നത്. കൂലിപ്പണിക്ക് പോയതിന് ശേഷമാണിവര്‍ സായാഹ്ന ക്ലാസിലെത്തുന്നത്. ദാരിദ്രത്തിന്റെയും കഷ്ടപ്പാടുകളുടേയും ഇടയില്‍ സ്വന്തം കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ കുടുംബം ഭദ്രമാക്കാന്‍ നന്നേ ചെറുപ്പത്തില്‍ കൂലിപ്പണിക്ക് പോകേണ്ടിവന്നവര്. വീട്ടിലെ സാഹചര്യങ്ങളാണ് അന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് ഇവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്.
അക്ഷരങ്ങളോടുള്ള അഭിനിവേശമാണ് സാക്ഷരതാ ക്ലാസിലെത്തിച്ചത്. തൂമ്പയും അരിവാളും പിടിച്ച കൈകള്‍ക്ക് പേനയും പെന്‍സിലും വഴങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പിന്നോട്ടില്ല എന്ന ദൃഢനിശ്ചയത്തിലാണിവരെല്ലാം. ഇവരില്‍ പലര്‍ക്കും വ്യക്തമായി എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ ഏറെ അഭിമാനത്തോടെ സ്വന്തം പേരെഴുതാന്‍ പ്രാപ്തരായി.
അയ്യപ്പനും ഭാര്യ കാര്‍ത്യായനിക്കും കൂലിപ്പണി കഴിഞ്ഞാലുടന്‍ ക്ലാസില്‍ എത്താനുള്ള തിടുക്കമാണ്. എഴുതാനും പഠിക്കാനുമുള്ളവയെല്ലാം എടുത്ത് പിന്നെ നേരെ ക്ലാസിലേക്ക്. എല്ലാവരുടേയും സ്ഥിതി ഇതുതന്നെ. കൗസല്ല്യ, തങ്കമ്മ, സരസു, കാര്‍ത്യായനി, ശോശാമ്മ, പത്മാക്ഷി, ശാലിനി, ചോതി, കുഞ്ഞപ്പന് ഇവരാണ് മറ്റു പഠിതാക്കള്‍. പാടത്തും പറമ്പിലും ഒരുമിച്ച് കളിച്ചും ചിരിച്ചും പണിയെടുത്തിരുന്നവര് ക്ലാസിലും കൂട്ടുകാര്‍.
ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കി പഠിപ്പിക്കാനും വഴികാട്ടാനും കൂട്ടുകാരിയെ പോലെ ശാലിനി ടീച്ചറുമുണ്ട്. പഠിക്കാനുളള ഇവരുടെ ഉത്സാഹത്തെ പ്രോത്സാഹിപ്പിച്ച് അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ക്ലാസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: