കൊച്ചി: കാലാവസ്ഥ സ്കൂള്‍തലംമുതല്‍ പാഠ്യവിഷയമാക്കണമെന്നും ആസൂത്രണത്തിന്റെ എല്ലാ ഘട്ടത്തിലും മുഖ്യവിഷയമായി പരിഗണിക്കണമെന്നും ആവശ്യം. ‘കാലാവസ്ഥാ പ്രവചനം ശാസ്ത്രീയമാണ്. പക്ഷേ, അതിന്റെ വിശകലനവും മനസ്സിലാക്കലുമാണ് മുഖ്യം. ഇതിന് പരിശീലനം ഓരോ വ്യക്തിയും ആര്‍ജിക്കേണ്ടതുണ്ട്. അതിന് എല്ലാ തലത്തിലും കൃത്യമായ ബോധവല്കരണം വേണം,’ ഡോ. ഗോപകുമാര്‍ ചോലയില്‍ പറയുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ സയന്റിഫിക്ക് ഓഫീസറാണ് ഡോ. ഗോപകുമാര്‍.
പ്രളയത്തിന്റെ ദുരിതം ഒഴിയുന്നതിന് മുമ്പുതന്നെ, കൊടും വരള്‍ച്ച വരാന്പോകുന്നെന്നും തുടര്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ പ്രചാരണളുണ്ട്. ഇതെക്കുറിച്ച് ‘ജന്മഭൂമി’യോട് പ്രതികരിക്കുകയായിരുന്നു ഡോ. ഗോപകുമാര്‍.
കാലാവസ്ഥാപ്രവചനത്തെ തമാശയായാണ് പലരും കാണുന്നത്. വാസ്തവത്തില്‍ അതിസൂക്ഷ്മമായ വിവരങ്ങളാണ് കാലാവസ്ഥാനിരീക്ഷണത്തില്‍ കിട്ടുന്നത്. ലോകത്തൊരിടത്തും കാലാവസ്ഥ അത്ര കൃത്യമായി പ്രവചിക്കാനൊന്നും കഴിയാറില്ല. പക്ഷേ, ലഭിക്കുന്ന വിവരം വിശകലനം ചെയ്യുന്നതെങ്ങനെ എന്നതാണ് പ്രധാനം. വിവരം നല്കുന്നവര്ക്കോ, മാധ്യമങ്ങള്‍ക്കോ, മുന്നറിയിപ്പിനെ തുടര്‍ന്ന് എടുക്കേണ്ട മുന്‍കരുതല്‍ സാധാരണ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനാവുന്നില്ല. ഇത് വലിയ വെല്ലുവിളിയാണ്, ഡോ. ഗോപകുമാര്‍ പറഞ്ഞു.
എത്ര വലിയ മഴയാണെങ്കിലും ‘ശാസ്ത്രീയ ഭാഷ’യില്‍ അതിനെ പേമാരി (ഹെവി റെയ്ന്‍) എന്നല്ലാതെ വിശേഷിപ്പിക്കാന്‍ വാക്കില്ല. പക്ഷേ, ആഗസ്റ്റില്‍ പെയ്ത മഴ പേമാരിയേക്കാള്‍ വലുതായിരുന്നു. ‘കനത്തമഴ’, ‘ഒറ്റപ്പെട്ട മഴ’, ‘അങ്ങിങ്ങ് മഴ’, ‘നിര്‍ത്താതെ മഴ’, ’24 മണിക്കൂര്‍ തുടര്‍ച്ചയായ മഴ’, ‘പേമാരി’ തുടങ്ങിയവ ഓരോരോ അളവും ശക്തിയുമാണ്. ‘കാറ്റ്’, ‘ചുഴലിക്കാറ്റ്’, ‘കൊടുങ്കാറ്റ്’, ‘ഇത്ര കിലോമീറ്റര്‍ വേഗമുള്ള കാറ്റ്’ തുടങ്ങിയവയും വെവ്വേറെ സൂചനകളാണ്. അതറിയാത്ത മാധ്യമങ്ങള്‍ ഇഷ്ടാനുസരണം പ്രയോഗിക്കുന്നു, ജനങ്ങള്‍ വേണ്ടതരത്തില്‍ ഉള്‍ക്കൊള്ളാതെയും പോകുന്നു. ഇതിന് പരിഹാരം കാലാവസ്ഥയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ്, ഗോപകുമാര്‍ വിശദീകരിച്ചു.
സ്കൂള്‍തലത്തില്‍ പഠിപ്പിക്കുക, ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മാധ്യമങ്ങളെ പഠിപ്പിക്കുക. മൂന്നു ജില്ലകളിലെ ചൂടും കാര്‍മേഘവും പറയുന്നതല്ല കാലാവസ്ഥാ അറിയിപ്പ്. ചെറിയ മാറ്റങ്ങളിലൂടെപ്പോലും ഉണ്ടാകാവുന്ന ഫലം വിശദീകരിക്കണം. എങ്കിലേ പ്രയോജനമുള്ളൂ. മൊബൈല്‍ ഫോണ്‍ വഴി വിവരം ലഭിച്ചാല്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ സാധാരണക്കാരന് കഴിയുന്ന സംവിധാനം വരണം. കാലാവസ്ഥയെ, പഞ്ചായത്തുതലത്തില്‍ മുതലുള്ള എല്ലാ ആസൂത്രണ പദ്ധതിയുടെയും പരിപാടികളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമാക്കി, ഗൗരവ വിഷയമായി കാണണം. പക്ഷേ, അത്തരം ചര്‍ച്ചകളിലേക്ക് കടക്കുകയോ അതെക്കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്, ഡോ. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: