കൊച്ചി: കന്യാസ്ത്രീ നല്കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ സത്യഗ്രഹസമരം തുടങ്ങുന്നു.
സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. മാത്രമല്ല, ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം നടക്കുക. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കും.
ജലന്ധര്‍ ബിഷപ്പിനെതിരെ മാത്രിയായ തെളിവുകള്‍ ലഭിക്കുകയും, പുതിയ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുറുകുന്നത്.ബിഷപ്പ് ഫ്രാങ്കോയുടെ മോശം പെരുമാറ്റം മൂലമാണ് തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകളും മൊഴി നല്‍കിയിരുന്നു. ഇതെക്കുറിച്ച് പരാതി നല്കിയപ്പോള് ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും തുടര്‍ന്ന് സഭാവസ്ത്രം ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഒക്ടോബര്‍ മൂന്ന് മുതല്‍ 28 വരെ വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നുണ്ട്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സിനഡില്‍ പങ്കെടുക്കേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് വത്തിക്കാനിലേക്ക് പോകാനുള്ള അനുമതി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും ബിഷപ്പ് ആരംഭിച്ചിട്ടുണ്ട്.
ബിഷപ്പിന്റെ വിദേശ യാത്രകള്‍ തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉള്‍പ്പെടെ ചെലുത്തി ഈ സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് തടയാന്‍ ബിഷപ്പിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: