കൊച്ചി: പ്രളയനിരീക്ഷണ സംവിധാനം (എസ്ഒപി) അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ചുള്ള ജലകമ്മീഷന്റെ ശുപാര്‍ശയോട് കേരളം പ്രതികരിച്ചില്ല. സംവിധാനം സൗജന്യാമായി നല്‍കാമെന്ന് പറഞ്ഞ് അയച്ച കത്തിനും പ്രതികരണം നല്‍കിയില്ല. 46 കേന്ദ്രങ്ങളില്‍ ഒന്ന് പോലും കേരളത്തിലില്ല.
അണക്കെട്ടുകളില്‍ നിന്നുള്‍പ്പടെയുള്ള വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും നിരീക്ഷിക്കാനുമായാണ് കേന്ദ്ര ജലകമ്മിഷന് പ്രളയ മുന്നറിയിപ്പ് സംവിധാനം തയാറാക്കിയത്. ഏപ്രിലില്‍ പുറത്തിറക്കിയ പ്രളയമുന്നറിയിപ്പ് സംവിധാനത്തില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ സ്ഥിതിയും സാധ്യതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിഷന് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ സ്വന്തമായി പ്രത്യേക മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും വ്യവസ്ഥയുണ്ട്.
അന്തര്‍ സംസ്ഥാന നദികളിലെ വെള്ളത്തിന് മുന്‍ഗണന നല്‍കിയാണ് ആധികാരികമായ ഈ നിരീക്ഷണ സംവിധാനം തയാറാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന എസ്ഒപിയിലൂടെ കേന്ദ്ര കമ്മിഷന് വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കും. തുടര്‍ നിരീക്ഷണവും ഉണ്ടാകും. എസ്ഒപി അനുസരിച്ച് വെള്ളപ്പൊക്കത്തില്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ സ്വീകരിക്കേണ്ട സംവിധാനവും പോലീസ്, ആരോഗ്യ, ജലവിഭവവകുപ്പ്, കൃഷി-മൃഗസംരക്ഷണം, പൊതുജനാരോഗ്യം, വാര്‍ത്താവിനിമയം തുടങ്ങിയ മുഴുവന്‍ വകുപ്പുകളുടെ പങ്കും വിശദമായി വ്യക്തമാക്കും.
ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെയുള്ള നടപടികള്‍, പണം ഉള്‍പ്പടെ വിഭവം കണ്ടെത്തേണ്ട രീതി, വഴികള്‍ തുടങ്ങിയവും പ്രളയനിരീക്ഷണ സംവിധാനത്തില്‍ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: