കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് എംഎല്‍എ പി സി ജോര്‍ജ്. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാമെന്നാണ് പി.സി ജോര്‍ജിന്റെ അധിക്ഷേപം.
പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം കന്യാസ്ത്രീ പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായി. അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണം. കേരള പോലീസിന് വേറെ പണിയില്ലാത്തതു കൊണ്ടാണ് ബിഷപ്പിനെതിരായി അന്വേഷണം നടത്തുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു. പീഡന നിയമം പല സ്ത്രീകളും പുരുഷന്മാരെ കേസിൽ കുടുക്കാനായി ദുരുപയോഗം ചെയ്യുകയാണ്. പി.കെ ശശിക്കെതിരായ കേസിലും പരാതി നൽകേണ്ടത് ആ സ്ത്രീയാണ്. അത് ഇതു വരെ ഉണ്ടായിട്ടില്ല.
കോൺഗ്രസ് എംഎൽഎ എം.വിൻസന്റിന് ഉണ്ടായ ഗതികേട് ശശിക്കുണ്ടാകരുതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: