ബെംഗളൂരു: ഏഷ്യയിലെ വലിയ സൈനിക-വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ-2019 ഫെബ്രുവരി 20 മുതല്‍ 24വരെ ബെംഗളൂരുവില്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും നടത്തിയ വ്യാജ പ്രചാരണം പൊളിഞ്ഞു. ബെംഗളൂരുവിലെ യലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് പ്രദര്‍ശനം.
ബെംഗളൂരുവില്‍ നിന്ന് ലഖ്നൗവിലേക്ക് എയ്റോ ഇന്ത്യ പ്രദര്‍ശനം മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചുവെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാറും ഇത് നിഷേധിച്ചിരുന്നു.
ബെംഗളൂരു സന്ദര്‍ശിച്ച നിര്‍മല സീതാരാമന് എയ്റോ ഇന്ത്യ പ്രദര്‍ശനം ബെംഗളൂരുവില്‍ നിന്ന് മാറ്റാന്‍ ഒരു ചര്‍ച്ചയും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. എയ്റോ ഇന്ത്യ 2019 ബെംഗളൂരുവില്‍ തന്നെ നടത്തുമെന്ന് അനന്തകുമാറും പ്രതികരിച്ചു. പ്രതിരോധമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായും സംസാരിച്ചെന്നും എയ്റോ ഇന്ത്യ പ്രദര്‍ശനം മാറ്റില്ലെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിനും ശേഷവും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും അടക്കമുള്ളവര്‍ വ്യാജ പ്രചാരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. മോദിക്കെതിരെയുള്ള പ്രചാരണത്തിനും ചില നേതാക്കള്‍ ഈ വിഷയം ഉപയോഗിച്ചു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കുള്ള ശക്തമായ മറുപടിയാണ് പ്രതിരോധമന്ത്രാലയത്തിന്റെ അറിയിപ്പ്.
1996 മുതല്‍ ബെംഗളൂരുവിലാണ് പ്രദര്‍ശനം നടത്തിവരുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിരോധ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന എയ്റോ- ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ എയര്‍ ഷോയാണ്. രണ്ട് വര്‍ഷത്തിലൊരിക്കലാണ് എയ്റോ-ഇന്ത്യ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നടന്ന എയ്റോ- ഇന്ത്യയില്‍ 51 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന 549 കമ്പനികളാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം നടന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മിച്ച ഹെലികോപ്റ്ററുകള്‍ ആദ്യമായി കുതിച്ചുയര്‍ന്നിരുന്നു. ചരിത്രത്തില്‍ ആദ്യമായി ചൈന പങ്കെടുത്തതും കഴിഞ്ഞ വര്‍ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: