കൊച്ചി: പോലീസ് , എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്വം ഉണ്ടാകണമെന്നും മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങി നടപടി പാടില്ലെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. നിരപരാധികളെ കേസില്‍ കുടുക്കുന്നത് കടുത്ത അക്രമമാണ്. വേണമെങ്കില്‍ കോടതി വെറുതേ വിട്ടോട്ടെ എന്ന മനോഭാവത്തിലാണ് ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഹൈക്കോടതി വാക്കാല്‍ കുറ്റപ്പെടുത്തി.
കായംകുളം സ്വദേശിനിയായ രാധാമണിക്കെതിരെ (62) രജിസ്റ്റര്‍ ചെയ്ത വ്യാജ എക്സൈസ് കേസ് റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. 2015 ജനുവരി 31 ന് രാധാമണിയുടെ വീട്ടു പരിസരത്ത് നിന്ന് വ്യാജമദ്യം എക്സൈസ് പിടിച്ചെടുത്തിരുന്നു. തന്റെ അയല്‍വാസിയും കേസിലെ ഒന്നാം പ്രതിയുമായ മനോജ് തന്നെ കുടുക്കാനായി മന:പൂര്‍വം വ്യാജമദ്യം വീട്ടു പരിസരത്ത് ഒളിപ്പിച്ചതാണെന്ന് രാധാമണി പരാതി നല്‍കിയിരുന്നു.
തന്റെ കുടുംബവുമായി മനോജിനുള്ള ശത്രുതയാണ് ഇതിനു പിന്നിലെന്നും ഇവര്‍ എക്സൈസ് അധികൃതര്‍ക്കു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എക്സൈസ് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവര്‍ക്ക് മതിയായ ശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാധാമണി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: