ചാങ്വോണ്‍: ഇന്ത്യയുടെ അങ്കുര്‍ മിത്തല്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ സ്വര്‍ണം നേടി. അങ്കുറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്. 150 ല്‍ 140 പോയിന്റും നേടിയാണ് അങ്കുര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ചൈനയുടെ യിയാങ്ങ് വെളള്ളിയും സ്ലോവാക്യയുടെ ഹ്യൂബര്‍ട്ട് ആന്ഡ്സെജ് വെങ്കലവും കരസ്ഥമാക്കി.
അങ്കുര്‍ , മുഹമ്മദ് അസബ്, ഷാര്‍ദുള്‍ വിഹാന് എന്നിവരുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം, ടീം ഇനത്തില്‍ വെങ്കലം നേടി. ഇന്ത്യക്ക് 409 പോയിന്റ് ലഭിച്ചു. ഇറ്റലി 411 പോയിന്റോടെ സ്വര്‍ണവും ചൈന 410 പോയിന്റുമായി വെളളിയും നേടി.
ഇന്ത്യയുടെ അഞ്ജും മൗഡ്ഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ നേരിയ വ്യത്യാസത്തിനാണ് ഫൈനല്‍ നഷ്ടമായത്. 1170 പോയിന്റു നേടിയ മൗഡ്ഗില്‍ ഒമ്പതാം സ്ഥാനത്തെത്തി. ആദ്യത്തെ എട്ട് സ്ഥാനക്കാര്‍ക്കാണ് ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കുക.
മനു ഭാക്കറിന് വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാനായില്ല. 584 പോയിന്റു നേടിയ മനുവിന് യോഗ്യതാ റൗണ്ടില്‍ പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഏഴു ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ ഏഴ് സ്വര്‍ണമുള്‍പ്പെടെ ഇരുപത് മെഡലുമായി മെഡല്‍ നിലയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴു വെളളിയും ആറു വെങ്കലവും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ചൈന മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: