കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതുപോലെ തങ്ങളും കൊല്ലപ്പെട്ടേക്കാം എന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ പരസ്യമായി രംഗത്തെത്തിയ കന്യാസ്ത്രീകള്‍ ആശങ്കപ്പെടുന്നു. സഭയുടെ ഇടപെടലാണ് അഭയ കേസ് എങ്ങുമെത്താതെ പോയതിന് പിന്നിലെന്ന് സിസ്റ്റര്‍ അഡ്വ. ടീന ജോസ് ആരോപിച്ചു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായെത്തിയതായിരുന്നു അവര്‍.
അഭയകേസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കെ ബന്ധപ്പെട്ട തെളിവുകളും രേഖകളുമെല്ലാം കത്തിച്ചു കളഞ്ഞതായും അവര്‍ പറഞ്ഞു. മരിക്കുന്നതിന് തൊട്ടുതലേന്ന് വരെ ഊര്‍ജസ്വലയായിരുന്ന അഭയ ആത്മഹത്യ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും സിസ്റ്റര്‍ ടീന പറഞ്ഞു. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന കന്യാസ്ത്രീകള്‍ തിക്തമായ അനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് ക്രിസ്തീയ സഭയ്ക്കുള്ളില്‍ ഉള്ളവര്‍തന്നെ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് സിസ്റ്റര്‍ ടീനയുടെ ഈ വാക്കുകള്‍.
പീഡനത്തിന് ഇരയായ സിസ്റ്റര്‍ മാധ്യമങ്ങളെ കണ്ടേക്കും
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡനത്തിരയായ കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കും. ബിഷപ്പിനെതിരെ പരാതി നല്‍കിയിട്ടും അറസ്റ്റ് ചെയ്യുവാനോ നടപടി എടുക്കുവാനോ പൊലീസും സഭയും തയ്യാറാകാത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദമായി പറയാന്‍ കന്യാസ്ത്രീ ഇന്ന് മാധ്യമങ്ങളെ കാണാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഫ്രാങ്കോയുടെ മൊഴി ഒരു തവണ എടുത്തയാണ് അറിയുന്നത്. എന്നാല്‍ ഇരയുടെ മൊഴി ആറു തവണ രേഖപ്പെടുത്താന്‍ പോലീസ് എത്തിയെന്നും കന്യാസ്ത്രീയുടെ സഹോദരന് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീ മാധ്യമങ്ങളെ കാണാന്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: