ഇടുക്കി: മൂന്ന് മാസം നീണ്ട അതിശക്തമായ കാലവര്‍ഷം പെട്ടെന്ന് പിന്‍വലിഞ്ഞതോടെ സംസ്ഥാനത്തെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം. ചൂട് കൂടിയതിനൊപ്പം ജലസ്രോതസുകളിലെ വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറയുന്നതും ആശങ്കയുണ്ടാക്കുന്നു. വരാനിരിക്കുന്ന അതിശക്തമായ വേനലിന്റെ സൂചനയാണ് ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മിക്കയിടങ്ങളിലും ചെറുതോടുകളും നീര്‍ച്ചാലുകളും വരെ വറ്റിവരണ്ടു. പുഴകളിലെ വെള്ളത്തിന്റെ ഒഴുക്ക് വേനല്‍ക്കാലത്തെ പോലെ ശോഷിച്ചു. കിണറുകളിലെയും ഇതര ജലസ്രോതസുകളിലെയും വെള്ളവും കുറഞ്ഞു. സംസ്ഥാനചരിത്രത്തില്‍ തന്നെ ഇത്രയും അധികം മഴ പെയ്ത വര്‍ഷം ഒരു നൂറ്റാണ്ടിനിടെ ഇല്ല എന്നിരിക്കെ, ഇങ്ങനെ വെള്ളത്തിന്റെ അളവ് താഴുന്നത് ആശങ്കാകരമാണ്.
വന്‍തോതില്‍ മഴ പെയ്തിട്ടും ഇത് പ്രകൃതിക്ക് പ്രയോജനപ്പെട്ടിട്ടില്ല. ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടാത്തതും ഇത് വ്യക്തമാക്കുന്നു. തെറ്റായ രീതിയിലുള്ള ഭൂവിനിയോഗവും അനധികൃത നിര്‍മാണങ്ങളും ശാസ്ത്രീയ പഠനങ്ങള്‍ നടത്തി കെട്ടിടനിര്‍മാണം നടത്താത്തതുമാണ് ഇതിന് കാരണം. വനനശീകരണവും ക്വാറികളുടെ പ്രവര്‍ത്തനവും മൂലം മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റം വര്‍ഷങ്ങളായി കാണുന്നുണ്ട്.
പശ്ചിമ ഘട്ടം
സമശീതോഷ്ണ മേഖലയിലുള്ള കേരളം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. വേനലും മഴ, മഞ്ഞുകാലങ്ങളും മുറതെറ്റാതെ എത്തിയിരുന്നു. തെക്ക് മുതല്‍ വടക്ക് വരെയുള്ള പശ്ചിമഘട്ട മലനിരകളാണ് കാലാവസ്ഥയുടെ മുഖ്യ സ്വാധീനഘടകം. പാലക്കാട് എത്തിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ഇവിടെ 40 കി.മീ. ദൂരം പഞ്ചിമഘട്ടത്തില്‍ വിടവുണ്ട്. ഇതിലൂടെ വരണ്ട കാറ്റ് കടന്ന് വരുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ചൂട് കൂടുതലാണ്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ നന്നായി ലഭിക്കാന്‍ കാരണവും പശ്ചിമഘട്ടമാണ്. ഒക്ടോബറിലെത്തുന്ന വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ (തുലാമഴ) ആണ് രണ്ടാം ഘട്ടമായി കേരളത്തില്‍ ലഭിക്കുന്ന മഴ.
വനം
1100 ചതുരശ്ര കിലോമീറ്റര്‍ വനമുള്ള സംസ്ഥാനമാണ് കേരളം. 44 നദികളും അതിന്റെ നൂറ് കണക്കിനായ കൈവഴികളും 34 ചെറുതും വലുതുമായ കായലുകളും ഉള്‍പ്പെടുന്നതാണ് സംസ്ഥാനം. നിത്യഹരിത വനങ്ങളും, കണ്ടല്‍ക്കാടുകളും, മഴക്കാടുകളും, ഇലപൊഴിയും കാടുകളും എല്ലാ ചേര്‍ന്ന പ്രകൃതിയുടെ അത്യപൂര്വസൃഷ്ടി. എന്നാല്‍ വനം കുറയുന്നതല്ലാതെ കൂടുന്നില്ല, ഇതാണ് സംസ്ഥാനത്തെ കാലാവസ്ഥയിലും പ്രകടമായ മാറ്റം വരാന്‍ കാരണം.
മണ്ണിരകള്‍ ചാവുന്നു
കര്‍ഷകന്റെ കലപ്പയെന്ന് അറിയപ്പെടുന്ന മണ്ണിരകള്‍ ഹൈറേഞ്ച് മേഖലയില്‍ കൂട്ടത്തോടെ ചാവുന്നു. കട്ടപ്പന, ഇരട്ടയാര്‍, എഴുകുംവയല്‍, മേലേ ചിന്നാര്‍, കുഞ്ചിത്തണ്ണി തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണ്ണ് വിണ്ടുകീറാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് മണ്ണിന് വെളിയിലേക്ക് ഇഴഞ്ഞെത്തി മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്നത്. ശക്തമായ മഴ പെയ്ത സമയത്ത് മണ്ണില്‍ കിളയ്ക്കുമ്പോള്‍ വ്യാപകമായ രീതിയില്‍ ഇവിടെ മണ്ണിരയുണ്ടായിരുന്നതായി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് മഴ മാറി വെയില് തെളിഞ്ഞതോടെ പ്രകൃതിയില്‍ സാരമായ മാറ്റം ഉണ്ടായി.
അതിശക്തമായ മഴയില്‍ മേല്‍മണ്ണ് ഒലിച്ച് പോയി ജൈവാംശം കുറഞ്ഞതാണ് മണ്ണിര ചാകാന്‍ കാരണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരം മണ്ണില്‍ കൃഷി മെച്ചപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. കനത്തമഴയില്‍ വ്യാപകമായി കൃഷികള്‍ നശിച്ചതിന് പിന്നാലെ എത്തിയ കനത്ത ചൂട് വിളകളുടെ നാശത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
നദികള്‍ വറ്റുന്നു; കൊടിയ വരള്‍ച്ചയിലേക്കെന്ന് ആശങ്ക
കോട്ടയം: മഹാപ്രളയത്തിന് ശേഷം നദികളും ജലാശയങ്ങളും വറ്റി വരളാന്‍ തുടങ്ങിയത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചകമെന്ന് ആശങ്ക. നിറഞ്ഞ് കവിഞ്ഞ മീനച്ചിലാറ്റില്‍ താമസിയാതെ തന്നെ ഇടമുറിയുന്ന അവസ്ഥയാണ്. കാരണം കണ്ടെത്താന്‍ ഇറിഗേഷന്‍ വകുപ്പിനോ മറ്റു ശാസ്ത്രസ്ഥാപനങ്ങള്ക്കോ കഴിഞ്ഞിട്ടില്ല,
മേല്‍മണ്ണ് ഒലിച്ചുപോയതിനാല്‍ ജലത്തെ ആഗിരണം ചെയ്ത് നിര്‍ത്താനുള്ള ശേഷി നദികള്‍ക്ക് നഷ്ടപ്പെട്ടു. പുഴകളുടെ തീരമിടിഞ്ഞ് താഴ്ന്നതും ഈ പ്രതിഭാസത്തിന് ശക്തി പകര്‍ന്നു. ജലവിതാനത്തിലുണ്ടാകുന്ന കുറവ് വരള്‍ച്ചയിലേക്ക് നയിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ മേല്‍മണ്ണ് ഒഴുകിപ്പോയത് കാര്‍ഷികക്രമത്തെയും സാരമായി
ബാധിച്ചേക്കും. മണ്ണിന്റെ പോഷകാംശം നഷ്ടപ്പെട്ടത് ഉല്‍പ്പാദനക്ഷമതയ്ക്ക് തിരിച്ചടിയാകും. വര്‍ഷങ്ങള്‍ക്കൊണ്ട് രൂപപ്പെട്ടതാണ് ഭൂമിക്കടിയിലെ ജലവിതാനം. അതിനാല്‍ വേനല്‍ക്കാലത്തിന് സമാനമായി ജലനിരപ്പ് കുറയുന്നത് പഠിക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജുമെന്റിനെ ചുമതലപ്പെടുത്തിയതായി ഇറിഗേഷന്‍വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അനൂപ് ഒ. ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: