കൊച്ചി: ആനകളെ റെയില്‍പാളത്തില്‍ നിന്നകറ്റാന്‍ റെയില്‍വേ തേനീച്ച അലാറം സ്ഥാപിക്കുന്നു. കേരളത്തിലുള്‍പ്പെടെ ജനവാസ കേന്ദ്രങ്ങളില്‍ ആനശല്യം ഒഴിവാക്കാന്‍ പ്രയോഗിക്കാവുന്ന എളുപ്പ സംവിധാനമായി മാറുകയാണിത്. ആനയ്ക്ക് തേനീച്ചയെ പേടിയാണ്. തേനീച്ചയുടെ ശബ്ദം 600 മുതല്‍ എണ്ണൂറുവരെ മീറ്റര്‍ അകലത്ത് ആനയ്ക്ക് കേള്‍ക്കാം. കേട്ടാല്‍ അവ വഴിമാറിപ്പോകും.
വനമേഖലയിലെ റെയില്‍ പാളങ്ങളില്‍ ആനകള്‍ കൂട്ടത്തോടെ പാളം മുറിച്ചുകടക്കുന്നതും വണ്ടിതട്ടി മരിക്കുന്നതും പതിവാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ അസമില്‍ തേനീച്ച ബീക്കണ്‍ പ്രയോഗിച്ചത് ഫലിച്ചു. ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയില്‍വേ പദ്ധതിയെന്ന് മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. പ്ലാന്‍ ബീ എന്നാണ് പദ്ധതിക്ക് പേര്.
ഇതിനു വേണ്ട സംവിധാനത്തിന് 2000 രൂപയേ ചെലവ് വരൂ. ആനത്താരകള്‍ കണ്ടെത്തി അവിടങ്ങളിലെ പാളങ്ങളിലായിരിക്കും സ്ഥാപിക്കുക. കാട്ടാനകള്‍ക്ക് എതിരെ എവിടെയും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇടുക്കിയിലും വയനാട്ടിലും അടക്കം പലയിടങ്ങളിലും കാട്ടാന ശല്യം ശക്തമാണ്. ഇവിടങ്ങളില്‍ എല്ലാം ഉപയോഗിക്കാവുന്നതാണ് ഈ തേനീച്ചഅലാറം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: