വൈക്കം: സ്ത്രീസമത്വത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജില്ലാ പഞ്ചായത്തംഗമായ വനിതാനേതാവിനെ സിപിഎം തരംതാഴ്ത്തി. വെള്ളൂര്‍ ഡിവിഷനില്‍നിന്നുള്ള ജില്ലാപഞ്ചായത്തംഗവും ചെമ്പ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കല മങ്ങാട്ടിനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
കല മങ്ങാടിന്റെ ഭര്‍ത്താവിന്റെ കുടുംബ ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സിപിഎമ്മുകാര്‍ കലയുടെ ഭര്‍ത്താവിനെയും അച്ഛനെയും മര്‍ദിച്ചിരുന്നു. ഈ സംഭവമാണ് കലയും പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയ്ക്ക് കാരണം. പോസ്റ്റിന് അനുകൂല കമന്റിട്ട ലോക്കല്‍ കമ്മിറ്റി അംഗം വി.പി. അജിമോനെയും തരംതാഴ്ത്തി.
പാര്‍ട്ടിയിലെ പ്രമുഖ പ്രാദേശിക നേതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നടപടിക്ക് വിധേയരായവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ ഈ പ്രമുഖ നേതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ പാര്‍ട്ടിവേദികളില്‍ നടപടിക്ക് വിധേയരായവര്‍ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. ഇതും പാര്‍ട്ടിയുടെ നടപടിക്ക് പിന്നിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ ഇവര്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മറവന്തുരുത്ത് ലോക്കല്‍ കമ്മിറ്റിയിലാണ് കല പ്രവര്‍ത്തിക്കുന്നത്. മത്സരിച്ച് തോറ്റതിലുള്ള വൈരാഗ്യമാണ് ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇവര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നേതൃത്വത്തിന്റെ ആരോപണം.
നേതൃത്വത്തിന്റെ ആരോപണം നിഷേധിച്ച് നടപടിക്ക് വിധേയരായവര്‍ വിശദീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഏരിയാനേതൃത്വം ഇടപെട്ട് പ്രശ്നം മറവന്തുരുത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യിച്ചു. കാര്യമായ വിശദീകരണംപോലും തേടാതെയാണ് കലക്കെതിരെയുള്ള നടപടി. മറവന്തുരുത്ത് ബ്രാഞ്ചിലേക്കാണ് ഇവരെ തരംതാഴ്ത്തിയത്. കലയുടെ പോസ്റ്റിനനുകൂലമായി കമന്റിട്ട അജിമോനെ ആലുംചുവട് ബ്രാഞ്ചിലേക്കാണ് തരംതാഴ്ത്തിയത്. കഴിഞ്ഞദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി നടപടിക്ക് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ രംഗത്തുവരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: