കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു. അക്രമിക്കപ്പെട്ട വിദ്യാര്‍ഥി അര്ജുന് കൃഷ്ണയെ കുത്തിയ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കും.
വെള്ളപ്പൊക്കത്തെ തുടർന്ന് പന്തളത്തെ ഒറ്റപ്പെട്ട വീട്ടിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞതെന്നാണ് പോലീസ് ഭാഷ്യം. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പരുക്കേറ്റ വിനീത് കുമാറിനെ മുറിവേല്‍പ്പിച്ചത് നേരത്തേ അറസ്റ്റിലായ സനീഷാണെന്നാണു പോലീസിനു ലഭിച്ച വിവരം. മൂന്ന് അക്രമികളാണു മാരകായുധങ്ങള്‍ കൈവശം കരുതിയിരുന്നത്.
കൊല നടത്തിയശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായാണു പന്തളത്തെ ഒളിത്താവളത്തില്‍ എത്തിയത്. ഒരു മാസത്തിലേറെ ഇവര്‍ ഇവിടെ തങ്ങിയിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഇതില്‍ എട്ടു പേര് അറസ്റ്റിലായി. ഇവരില്‍ ഉള്‍പ്പെട്ട ആദില്‍ ബിന്‍ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈന് എന്നിവര്‍ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അസി. കമ്മിഷണര്‍ എസ്.ടി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.
ജൂലൈ മൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്. കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പോലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ഏതാനും പേര് കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: