പത്തനാപുരം : കോണ്െവന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം. പത്തനാപുരം മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീയും മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ അധ്യാപികയുമായ കൊല്ലം കല്ലട കൊടുവിള ചിറ്റൂര്‍ വീട്ടില്‍ കോശി ഈട്ടി – റാഹേലമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ സി.ഇ. സൂസമ്മയെ (56) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. എന്നാല്‍ ആത്മഹത്യയാണെന്നാണ് മഠം അധികൃതരുടെ നിലപാട്. ഓര്‍ത്തഡോക്സ് സഭയുടേതാണ് മഠം.
ഇവരുടെ മുടി മുറിച്ചിരുന്നു. മുറിയിലും പരിസരത്തും രക്തക്കറ കെണ്ടത്തി. കൈത്തണ്ടകള്‍ ബ്ലെയ്ഡ് കൊണ്ട് മുറിച്ച നിലയിലാണ്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷമായി ദയറയുടെ മഠത്തിലാണ് സിസ്റ്റര്‍ താമസിച്ചിരുന്നത്. സമീപത്തുളള മാര്‍ത്തോമാ ഡയേനഷ്യസ് മെമ്മോറിയല്‍ ഓള്‍ഡ് ഏജ് ഹോം കെട്ടിടത്തിന് പിന്‍ഭാഗത്തെ കിണറ്റില്‍ ഹോസ്റ്റല്‍ ജീവനക്കാരാണ് ഞായറാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. കന്യാസ്ത്രീക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു വിധ പ്രശ്നവും ഇല്ലെന്ന് സഹോദരങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവര്‍ക്ക് നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് മൗണ്ട് താബോര്‍ ദയറാ അധികൃതര്‍ പറയുന്നത്.
ഹോസ്റ്റല്‍ മുറിയിലും കെട്ടിടത്തിന്റെ സമീപത്തും മൃതദേഹം കിടന്ന കിണറിന്റെ തൂണുകളിലും കണ്ട രക്തക്കറകള്‍ സംശയകരമാണ്. കൈത്തണ്ടകളില്‍ ആഴത്തിലുളള മുറിവുകള്‍ ഉണ്ട്. തലമുടി മുറിച്ച നിലയിലായിരുന്നു. ഫിസിക്സ് അധ്യാപികയായിരുന്ന ഇവര്‍ അടുത്ത വര്‍ഷം വിരമിക്കാനിരിക്കെയാണ് ദുരൂഹമരണം.
ശാസ്ത്രീയ പരിശോധനാ സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. അഡീ. ജില്ലാ മജിസ്ട്രേറ്റ് ശശികുമാറിന്റെയും റൂറല്‍ എസ്പി ബി.അശോകന്റെയും സാന്നിധ്യത്തില്‍ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മറിയാമ്മ, പരേതനായ കോശി, കുഞ്ഞമ്മ, ബോസ്, മോളമ്മ, ലാലി എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: