പാലക്കാട്: ലൈംഗികപീഡന ആരോപണത്തില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി സിപിഎം. പാര്‍ട്ടി അന്വേഷണം തീരുന്നതുവരെ സിഐടിയു ജില്ലാ പ്രസിഡന്റ് ചുമതലയില്‍നിന്നും ശശിയോട് മാറി നില്ക്കാന് ആവശ്യപ്പെട്ടു. ശശിക്കെതിരേ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ശശിക്കെതിരെ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലും പ്രതിഷേധം ശക്തമാണ്. മുന്‍ ഏരിയ സെക്രട്ടറി എം.ആര്. മുരളിയുടെ നേതൃത്വത്തില്‍ പ്രബലവിഭാഗം ശശിക്കെതിരെ പ്രാദേശിക ഘടകങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. എം.ബി.രാജേഷ് ഉള്‍പ്പെടെ പ്രധാന നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
പീഡനത്തിനിരയായ യുവതിയും പ്രാദേശിക പ്രവര്‍ത്തകരും പരാതിയുമായി ആദ്യം സമീപിച്ചത് രാജേഷിനെയാണ്. രാജേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദേശീയ നേതൃത്വത്തിന് പരാതി നല്കിയതും. പ്രാദേശിക ഘടകങ്ങളില്‍ ഇക്കാര്യം പരസ്യമായതോടെ ശശിക്കെതിരായ നടപടി രാജേഷിന്റെ അഭിമാനപ്രശ്നം കൂടിയായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: