കുമളി: കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പേരിലൊതുങ്ങി. ഉദ്യോഗസ്ഥരുടെ എണ്ണം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനായ മുല്ലപ്പെരിയാര്‍, രൂപീകരണ സമയത്തെ ലക്ഷ്യത്തിലെത്തിയില്ല.
ഒരു ഡിവൈഎസ്പി സ്റ്റേഷന് ഓഫീസറുടെ ചുമതലയുള്ള കേരളത്തിലെ ഏക പോലീസ് സ്റ്റേഷനാണ് മുല്ലപ്പെരിയാറിലേത്. ഈ ഉദ്യോഗസ്ഥന് കീഴില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും നാല് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 120 ഉദ്യോഗസ്ഥരാണ് രേഖകള്‍ പ്രകാരം ജോലി ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ, ഷട്ടര്‍ തുടങ്ങി തന്ത്രപ്രധാന ഭാഗങ്ങളുടെ സുരക്ഷയും അതിലുപരി പെരിയാര്‍ തീരദേശത്തുള്ളവരുടെ സ്വത്തിന്റെയും ജീവന്റെയും സംരക്ഷണവുമാണ് ഈ സ്റ്റേഷന് രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വച്ചത്.
2016 ജനുവരിയില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറക്കുകയും പെരിയാറിന്റെ ഇരുകരകളും ഒലിച്ച് പോവുകയും ചെയ്തപ്പോള്‍ നിയമപാലകര്‍ നിസഹായരായി. അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം തമിഴ്നാടിനാണെന്നിരിക്കെ അവിടുത്തെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങള്‍ മാനിക്കാറില്ല. അതുകൊണ്ട് തന്നെ തീരത്തുള്ളവരുടെ സുരക്ഷയൊരുക്കേണ്ട നിയമപാലകര്‍ അണക്കെട്ട് എപ്പോള്‍ തുറക്കുമെന്നോ, എത്ര അളവില്‍ ജലം പെരിയാറിലൂടെ ഒഴുകുമെന്നോ നിശ്ചയമില്ലാതെ ഇരുട്ടില്‍ തപ്പേണ്ട സാഹചര്യമാണ്.
ഇത് സംബന്ധിച്ച് നമ്മുടെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായും കൃത്യമായ ആശയവിനിമയം ഉണ്ടായിരുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നു. പിന്നീട് ക്രമാതീതമായി ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ കേരള പോലീസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും തമിഴ്നാട് മുഖവിലയ്ക്കെടുത്തില്ല. കേരളത്തിന്റെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും പങ്കില്ലാത്ത പ്രവര്‍ത്തനത്തില്‍ പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്ന ചോദ്യവും ഏറെ പ്രസക്തമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപത്തായി പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ ഒരു പോലീസ് സ്റ്റേഷന് പേരിന് പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ മറ്റു പ്രയോജനം ഈ സര്‍ക്കാര്‍ സ്ഥാപനം കൊണ്ട് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. കാടിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം പോലും ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും ഇവിടെ തങ്ങുവാന്‍ വൈമനസ്യം കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: