കോട്ടയം: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം രണ്ടര മാസം പിന്നിട്ടപ്പോഴും ഇരയായ കന്യാസ്ത്രീയുടെ കണ്ണീര് തോരുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം ഓടി സര്‍ക്കാരും പോലീസും ചേര്‍ന്ന് ഇരയ്ക്ക് സാമാന്യനീതി നിഷേധിക്കുമ്പോള്‍ വനിതാ കമ്മീഷനോ സ്ത്രീപക്ഷ സംഘടനകളോ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ സഹോദരിയെ ഇത്രയും നാളും കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് തിരുവസ്ത്രത്തിന്റെ വിലക്കുകള്‍ കാറ്റില്‍പറത്തി കുറവിലങ്ങാട് മഠത്തിലെ ഇതരകന്യസ്ത്രീകള് നീതിക്കായി തെരുവിലിറങ്ങിയത്.
അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കേസ് ക്രൈംബാഞ്ചിന് വിടുന്നതില്‍ രണ്ടു ദിവസത്തിനുള്ളില്‍ അഭിപ്രായം പറയാന്‍ സര്‍ക്കാര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ കേസാണ് വീണ്ടും അന്വേഷണത്തിന് കൈമാറാന്‍ നീക്കം നടക്കുന്നത്. രണ്ടര മാസത്തെ പോലീസ് അന്വേഷണത്തിനിടയില്‍ ഇര ആറുതവണയാണ് ചോദ്യം ചെയ്യലിന് വിധേയയായത്. ഒരോ തവണയും ചോദ്യം ചെയ്യപ്പെടുമ്പോഴും അവര്‍ മാനസികമായി തളരുകയായിരുന്നുവെന്നു പോലും കണക്കിലെടുത്തില്ല. അതേസമയം പ്രതി ബിഷപ്പിനെ ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ച് വിളിപ്പിച്ചില്ല. ബിഷപ്പിന്റെ ആസ്ഥാനമായ ജലന്ധറിലെത്തി കാത്തുകെട്ടിക്കിടന്ന് പേരിനൊരു ചോദ്യം ചെയ്യല്‍ മാത്രമാണ് നടത്തിയത്. വനിതാ കമ്മീഷനാകട്ടെ രണ്ടര മാസത്തിനിടെയില്‍ ഇരയെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയെന്നാണ് കമ്മീഷന് അധ്യക്ഷ പറഞ്ഞത്. ഇവിടെയും കമ്മീഷന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ആറുതവണ ഇരയെ ചോദ്യം ചെയ്തിട്ടും മൊഴികളിലെ പൊരുത്തക്കേടുകള്‍ ചികഞ്ഞെടുക്കാനായിരുന്നു അന്വേഷണ സംഘത്തിന് ഉത്സാഹം. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ അന്വേഷണസംഘം പെട്ടെന്നാണ് ‘പൊരുത്തക്കേടുകള്‍’ ഉയര്‍ത്തിക്കാണിച്ചത്. ഇതിന് പിന്നില്‍ രാഷ്ടീയവും സമുദായികപരവുമായ സമ്മര്‍ദ്ദമാണെന്ന് വ്യക്തമാണ്. മൊഴികളിലെ പൊരുത്തക്കേടുകളും സംശയങ്ങളും ദുരീകരിക്കാന്‍ എന്ന പേരിലാണ് ഇരയെ ആറുതവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഒരോ തവണയും ചോദ്യം ചെയ്യപ്പെടുമ്പോഴും ശരിക്കും ഞെട്ടിയത് ഇരയായിരുന്നു. ഒരു ഘട്ടത്തില്‍ താന്‍ പ്രതിയാക്കപ്പെടുമോ എന്ന് പോലും അവര്‍ സംശയിച്ചെന്ന് അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കര്‍ദ്ദിനാളിന് കൊടുത്ത പരാതിയില്‍ ലൈംഗിക പീഡനമെന്ന വാക്ക് ഉള്‍പ്പെടുത്താതെയിരുന്നത് എന്തു കൊണ്ടാണെന്ന് വിചിത്രമായ ചോദ്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ തീര്ക്കാന്തക്ക വിധത്തില്‍ മറുപടികള്‍ കൊടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സമയമായില്ലെന്ന നിലപാടില്‍ തന്നെയാണ് പോലീസ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: