തിരുവനന്തപുരം: എലിപ്പനി ഗുരുതരമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് നല്കുന്ന ഹോമിയോ മരുന്നുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. എലിപ്പനി തടയുവാന്‍ ഡോക്സി സൈക്ലിന്‍ ഗുളിക 200 എംജി ആഴ്ചയില്‍ ഒന്നു വീതം ആറ് ആഴ്ച കഴിക്കുന്നതു വളരെ വിജയമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ഹോമിയോ ചികിത്സ നടത്തുന്നവര്‍ ചില മരുന്നുകള്‍ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പ്രചരിപ്പിച്ച് മരുന്നുകള്‍ നല്കാന് തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആള്‍ക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന ഡോക്സിസൈക്ലിന്‍ കഴിക്കാതെ, കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതില്‍ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും.
ആസ്ട്രേലിയ, ഇംഗ്ലണ്ട് കൂടാതെ ഹോമിയോപ്പതി ചികില്‍സയ്ക്കു തുടക്കം കുറിച്ച ജര്‍മനിയിലും ഈ ചികില്‍സ നിരോധിച്ചിട്ടുണ്ട് അതിനാല്‍ ഇന്ത്യയിലും ഇതു നിരോധിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: