പത്തനംതിട്ട: മഹാപ്രളയം പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍തിരിച്ചടിയായി. വലിയ നാശനഷ്ടം ഗവിക്കും പെരുന്തേനരുവിക്കുമാണ്.
ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഗവി ദിവസങ്ങളോളം ഒറ്റപ്പെട്ടു. കൊടുംവനത്തിലൂടെയുള്ള റോഡുകള്‍ തകര്‍ന്നു. സീതത്തോട്ടില്‍ നിന്ന് 78 കിലോമീറ്റര്‍ താണ്ടിയാലേ ഗവിയില്‍ എത്താന്‍ കഴിയു. ഈ പാതയില്‍ 27 കിലോമീറ്റര്‍ ദൂരമേ വാഹനങ്ങള്‍ക്ക് പോകാനാകൂ. പ്രളയത്തില്‍ ഒലിച്ചുപോയ മൂഴിയാര്‍-ഗവി റോഡിന്റെ പുനര്‍നിര്‍മാണത്തിന് ആറുമാസമെങ്കിലും എടുത്തേക്കും.
നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോയിരുന്ന റോഡ് ചില സ്ഥലങ്ങളില്‍ കാണാനേയില്ല. മൂഴിയാര്‍ വാല്വ്ഹൗസിനും അരണമുടിക്കും ഇടയില്‍ മലയിടിഞ്ഞു വീണും ഗതാഗതം തടസ്സപ്പെട്ടു. കക്കി അണക്കെട്ടിന് സമീപം റോഡ് സംഭരണിയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. സംരക്ഷണഭിത്തിയും തകര്‍ന്നു. ഗവി നിവാസികള്‍ക്ക് പത്തനംതിട്ടയുമായി ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥ. വള്ളക്കടവ്-ഗവി റോഡിലെ തടസ്സം നീക്കി വണ്ടിപ്പെരിയാറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പെരുന്തേനരുവിയിലെ ടൂറിസം പദ്ധതികളെയും പ്രളയം തകര്‍ത്തു. സഞ്ചാരികള്‍ക്ക് അരുവിയിലേക്കിറങ്ങാന്‍ നിര്‍മിച്ചിരുന്ന ഇന്റര്‍ലോക്ക് പതിച്ച നടപ്പാത ഒലിച്ചുപ്പോയി. ആറിനോടു ചേര്‍ന്ന ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടു. കോണ്‍ക്രീറ്റ് നിര്‍മിതികളുടെ കുറെ ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.
കുട്ടികളുടെ പാര്‍ക്കിന്റെ സ്ഥാനത്ത് മണ്‍കൂനകള്‍ മാത്രം. പാര്‍ക്കിലുണ്ടായിരുന്ന റൈഡുകളെല്ലാം ഒലിച്ചുപോയി. ലൈറ്റുകള്‍ കാണാനില്ല. ആറ്റിലേക്കിറങ്ങുന്ന റാമ്പിന്റെ അടിത്തറയോടു ചേര്‍ന്ന ഭാഗവും പാര്‍ക്കിങ് ഗ്രൗണ്ടിന്റെ സംരക്ഷണഭിത്തിയുടെ അടിത്തറയും തകര്‍ന്നു.
ടൂറിസം പദ്ധതിക്കായി നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ താഴ്ഭാഗത്ത് കാട്ടുകല്ലുകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി. കൂറ്റന്‍ തടികളും കുറ്റികളും തീരത്തടിഞ്ഞിട്ടുമുണ്ട്. പെരുന്തേനരുവിയില്‍ മാത്രം 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: