കല്‍പ്പറ്റ: വയനാട്ടില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം. വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
പരിസ്ഥിതി ലോലപ്രദേശങ്ങളായ ഈ പഞ്ചായത്തുകളില്‍ എട്ട് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ ഇനി പാടില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടറുടെ ഉത്തരവ്. അനുമതി കിട്ടി നിര്‍മാണം ആരംഭിച്ച കെട്ടിടങ്ങളുംഈ തീരുമാനത്തിന്റെ പരിധിയില്‍ വരും. ജില്ലയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്രകുമാറിന്റേതാണ് തീരുമാനം. പരിസ്ഥിതിലോല പ്രദേശങ്ങളായ വൈത്തിരി പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ ഇത്തവണ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം.
കഴിഞ്ഞ മഴക്കാലത്ത് വൈത്തിരി ടൗണില്‍ പഞ്ചായത്തിന്റെ ഇരുനില കെട്ടിടം പൂര്‍ണമായും മണ്ണിനടിയിലേക്ക് താഴ്ന്നു പോയിരുന്നു. ഉരുള്‍പൊട്ടലില്‍ ജില്ലയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂമികുലുക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു പോകുന്നതെന്ന് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടിരുന്നു. പ്രാദേശികമായ ഭൂമിയുടെ ചിലമാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായത്. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണം. വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ട സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ മാത്രം അഞ്ഞൂറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. മണ്ണിടിച്ചില്‍ ഇതിന് പുറമെയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞുള്ള തദ്ദേശ ഭരണ വകുപ്പിന്റെ ഉത്തരവ് കാറ്റില്‍ പറത്തി വയനാട്ടില്‍ പരിസ്ഥിതി ദുര്ബലമേഖലകളില്് പുതിയ റിസോര്‍ട്ടുകളും, ഫ്ളാറ്റുകളും ഉയരുന്നു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും, പാതയോരങ്ങളിലും പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നിര്‍മാണ പ്രവൃത്തികളാണ് വീണ്ടും ആരംഭിച്ചത്.
വൈത്തിരിയില്‍ മാത്രം മഴക്കാലത്ത് 25 ഉരുള്‍പൊട്ടലുകളുണ്ടായി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി 2015ല്‍ ജില്ലാഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് നിലകളിലധികമുള്ള കെട്ടിടങ്ങള്‍ പാടില്ലെന്ന ഉത്തരവിനെതിരെ അനുകൂല കോടതി വിധി സമ്പാദിച്ച് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ബാധം തുടര്‍ന്നു. ഇത്തരത്തില്‍ കെട്ടിപ്പൊക്കിയ പല കെട്ടിടങ്ങളുമാണ് കനത്തമഴയില്‍ നിലംപൊത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: