ന്യൂദല്‍ഹി: ഇന്ധനവിലയില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ആഹ്വാനം ഇടതു-വലതു മുന്നണികള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദില്‍ രക്തസാക്ഷിയായത് രണ്ടുവയസുകാരി. ബീഹാറിലെ ജഹനാബാദ് ഗയ ജില്ലയിലെ ഭോലാഗഞ്ച് സ്വദേശിനിയായ രണ്ടുവയസ്സുകാരിക്കാണ് ജീവഹാനിയുണ്ടായത്.
പനിയും വയറിളക്കവും മൂലം കലശലായി നിര്‍ജലീകരണം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലന്‍സ് വിളിക്കാന്‍ ഏറെ ശ്രമിച്ചുവെങ്കിലും പ്രക്ഷോഭകാരികള്‍ അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പ്രമോദ് മഞ്ജി പറഞ്ഞു. ഏറെ പരിശ്രമിച്ചതിനു ശേഷമാണ് ഓട്ടോറിക്ഷ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ തയാറായത്. ദേശീയപാത 83ലൂടെ ജഹനാബാദിലെത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ദേശീയപാതയില്‍ ഹൊറില്ഗഞ്ച് എന്ന സ്ഥലത്തെത്തിയതോടെ ബന്ദനുകൂലികള്‍ ഓട്ടോറിക്ഷ കടത്തിവിടാന്‍ അനുവദിച്ചില്ല.
ഇതോടെ സമയത്ത് ചികിത്സ ലഭിക്കാതെ കുട്ടി മരിക്കുകയായിരുന്നു. ജഹനാബാദിലെ സദര്‍ ആശുപത്രിയിലെത്തിക്കുന്നതിനായി ഇവര്‍ക്കു മുമ്പില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആംബുലന്‍സ് പോകാന്‍ അനുവദിക്കണമെന്ന് കേണപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ തങ്ങളെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും തങ്ങളുടെ മകള്‍ രക്ഷപ്പെട്ടേനെയെന്നും കുടുംബം ആരോപിച്ചു.
അതേസമയം രണ്ടു വയസുകാരി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രതിഷേധം എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ധനവിലയുടെ പേരില്‍ നടത്തിയ അനാവശ്യ ബന്ദില്‍ ജീവന് നഷ്ടപ്പെട്ടത് രണ്ടുവയസ്സുകാരിക്കാണ്. ഇതിന്റെ ഉത്തവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമോ? അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: