കൊച്ചി : എയ്ഡഡ് സ്കൂള്‍ അധ്യാപകരെ പുനര്‍വിന്യസിച്ച കാലയളവില്‍ അവരുടെ സേവനം ഡ്യൂട്ടിയായി പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പുനര്‍വിന്യാസത്തിന്റെ ഭാഗമായി അദ്ധ്യാപകരെ എസ്എസ്എയിലേക്കും ക്ലസ്റ്റര്‍ റിസോഴ്സ് സെന്ററുകളിലേക്കും 2016 ജനുവരി 28 വരെ നിയോഗിച്ചിരുന്നു. ഈ സേവനത്തെ ഡ്യൂട്ടിയായി കണക്കാക്കില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇത്തരം സര്‍വീസിനെ നോണ്‍ ഡ്യൂട്ടിയായി പരിഗണിച്ചാല്‍ ഈ കാലയളവില്‍ വാങ്ങിയ ശമ്പളവും മറ്റാനുകൂല്യങ്ങളും അധ്യാപകര്‍ തിരിച്ച് നല്‍കേണ്ടി വരും. മാത്രമല്ല, വാര്‍ഷിക ശമ്പള വര്‍ദ്ധന തടയാനും സാധ്യതയുണ്ടെന്നും കാണിച്ച് അധ്യാപകര്‍ നല്കിയ ഹര്ജിയിന്മേലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.
വിവാദ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് സര്‍വീസ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 23 ലെ ഉത്തരവിനെതിരെ തിരുവനന്തപുരം വെള്ളറട വിപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരായ ഡോ. ടി. സാബു, എസ്. ഷീല തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: