കുമളി: രണ്ട് ദിവസമായി പെരിയാര്‍ കടുവാസങ്കേതത്തില്‍ നടന്ന തുമ്പിസര്വ്വേയില് പുതിയ എട്ടിനം തുമ്പികളടക്കം 80 ഇനം തുമ്പികളെ കണ്ടെത്തി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റേയും ഇന്ത്യന്‍ ഡ്രാഗണ്‍ ഫ്ളൈ സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ആണ് സര്‍വേ നടന്നത്. ബര്‍മ ഗൊമ്പസ് ലെയ്ഡ്ലവി, ബര്‍മ ഗോംഫു സ്ലാഡ്ലാവി, ഹൈഡ്രോ ബേസിലസ് ക്രോക്കസ്, വെസ്റ്റലിസ് സബ്മോന്റാന, അഗ്രിയോ ക്മിമിസ് പ്ലെന്ഡീഡിസിമ, യൂഫേ കര്ദിനാളിസ്, ലെറ്റെസ് ദൊരോതിയ, എസ്മേ സൈനൊവിട്ടേറ്റ എന്നീ ഇനങ്ങളെയാണ് പുതിയതായി മേഖലയില്‍ കണ്ടെത്തിയത്.
വെള്ളപ്പൊക്കം ലാര്‍വകളെ നശിപ്പിച്ചതായും തുമ്പികളുടെ ജീവിതചക്രത്തെ സാരമായി ബാധിച്ചതായും സര്‍വേയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിരീക്ഷണത്തില്‍ തുമ്പികളുടെ എണ്ണത്തിലും കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. മുന്‍വര്‍ഷം നടന്ന സര്‍വേയില്‍ 80 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നെങ്കിലും ഈ വര്‍ഷം എണ്ണം കൂടാത്തത് പ്രളയം മൂലമാണെന്നാണ് നിഗമനം.
ശുദ്ധജലത്തില്‍ മാത്രമാണ് തുമ്പികള്‍ മുട്ടയിടുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇന്ത്യന്‍ ഡ്രാഗണ്‍ഫ്ളൈ സൊസൈറ്റിയുടെ 120ഓളം വോളന്റിയേഴ്സും, പെരിയാര്‍ നേച്ചര്‍ ക്ലബ് സ്റ്റുഡന്‍സും ഈ സര്‍വേയില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തായിരുന്നു നീരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: