ന്യൂദല്‍ഹി: മോമോ ചലഞ്ചിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു.
സ്കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് ഇറക്കണം. യു.ജി.സി, സിബിഎസ്ഇ, എ.ഐ.സി.ടി.ഇ എന്നിവയും നോട്ടീസ് പുറപ്പെടുവിക്കും. വാട്സാപ്പ് വഴിയാണ് ഗെയിം പ്രധാനമായും പ്രചരിക്കുന്നത്. ഗെയിമിന്റെ അപകട സാദ്ധ്യത വ്യക്തമാക്കിക്കൊണ്ട് ഐ.ടി മന്ത്രാലയം നേരത്തെ മാനവശേഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
ബ്ലൂവെയിലിന് സമാനമായ വെല്ലുവിളികളാണ് മോമോയിലുമുള്ളത്. ഗെയിം കളിക്കാന്‍ ക്ഷണിച്ചുകൊണ്ടു വാട്സാപ്പ് അക്കൗണ്ടിലേക്ക് അപരിചിതമായ നമ്പറില്‍നിന്നു വിളിവരുന്നതാണു തുടക്കം. വിദേശരാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നാണു വിളിയെത്തുന്നത്. തുടര്‍ന്ന് ഫോണ്‍ ഉടമസ്ഥന് വെല്ലുവിളികള്‍ നല്കിത്തുടങ്ങും. വെല്ലുവിളി സ്വീകരിക്കാത്തവരെ ഭീഷണിപ്പെടുത്തിയാണ് ഇതിന് പ്രേരിപ്പിക്കുന്നത്. പുറത്തേക്കു തള്ളിയ കണ്ണുകളും നീണ്ട ചുണ്ടുകളുമുള്ള ഭീകരരൂപമാണു മോമോയുടേതായി സാമൂഹികമാധ്യമങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: