തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ ഭാഗമായുള്ള ആള് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് പ്രയാസകരമായ സാഹചര്യമാണ്. വിഷയം നിയസഭ എത്തിക്സ് കമ്മിറ്റി പരിശോധിക്കും. അദ്ദേഹത്തിന്റെ വിശദീകരണം ചോദിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവില്ല.
ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത്. അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.
ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: