കണ്ണൂര്‍: കന്യാസ്ത്രീ മഠങ്ങളില്‍ എപ്പോഴും എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് എക്സ് പ്രീസ്റ്റ്സ് ആന്റ് നണ്‍സ് ഫോറം ഭാരവാഹികള്‍. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കാര്യത്തില്‍ സംശയമില്ല. മഠങ്ങളില്‍ അതിനുള്ള സാഹചര്യവും സാധ്യതയുമുണ്ട്. പി.സി.ജോര്‍ജ്ജിനെ പോലുള്ള ജനപ്രതിനിധി പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ പറഞ്ഞത് പ്രതിഷേധാര്‍ഹമാണ്. പള്ളികളില്‍ സംസാരിക്കുന്നത് സഭകളെ കുറിച്ചാണ്.
ക്രിസ്തുവിനെ കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും സമയമില്ല. സഭാ നടപടികളെ ചോദ്യം ചെയ്താല്‍ അവരെ അവിടെ നിര്‍ത്തില്ല. ചോദ്യം ചെയ്യുന്നവരെ പല രീതിയിലും പീഡിപ്പിക്കും. ആദ്യം സഭാതലത്തില്‍ അപവാദ പ്രചാരണം നടത്തും. ചിലരെ മരുന്ന് കൊടുത്ത് മാനസിക രോഗിയാക്കും. പിന്നീട് പാലിയേറ്റീവ് കെയറിലാക്കി ഇല്ലാതാക്കും. പല കന്യാസ്ത്രീകള്‍ക്കും പ്രതികരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. നാട്ടില്‍ വന്നാല്‍ കുടുംബം പോലും സ്വീകരിക്കാത്ത സാഹചര്യമാണുള്ളത്.
കഴിഞ്ഞ ദിവസം ഒരു കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചാല്‍ പോലും ഒരു സന്ന്യാസിനി ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രതീക്ഷയില്ലായ്മയിലേക്ക് തകരാന്‍ പാടില്ല. കേരളത്തിലെ സഭകളുടെ ചരിത്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം നൂറിലധികമാണ്.
1987 ജൂലൈ ആറിന് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്റയുടെ കൊലപാതകമായിരുന്നു ആദ്യം. കേസിന്റെ അന്വേഷണത്തെ കുറിച്ച് ഇന്ന് ആര്‍ക്കും ഒരറിവുമില്ല. മരണങ്ങള് മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭ ഒതുക്കിത്തീര്‍ത്തു. ചെറുപ്രായത്തില്‍ സഭയില്‍ ചേരുന്നവര്‍ തിരിച്ച് പോരണമെന്ന് തോന്നുമ്പോള്‍ സാമൂഹികമായ അയിത്തം കാരണം അതിന് സാധിക്കാതെ വരുന്നു. കന്യാസ്ത്രീകള്‍ വീട്ടില്‍ വരുമ്പോള്‍ സ്വത്ത് ഭാഗം വെയ്ക്കണമല്ലോ എന്ന ഭയം കൂടയിയാണ് യഥാര്‍ഥ പ്രശ്നം.
ഫോറം വൈസ് പ്രസിഡണ്ട് ഡോ. ജെ.ജെ. പള്ളത്ത്, നോര്‍ത്ത് സോണ്‍ സെക്രട്ടറി ബെന്നി തോമസ്, ജോയിന്റ് സെക്രട്ടറി മരിയ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: