കൊച്ചി: പ്രളയത്തിന് ഇരയായവര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും പാചകവാതകവും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി. നഷ്ടപരിഹാരം നേരിട്ട് ദുരന്ത ബാധിതര്‍ക്ക് നല്‍കണം. നാശനഷ്ടം കണക്കാക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും വാര്‍ഡ്തല സമിതികളുടെ പങ്കാളിത്തം ഉറപ്പാക്കണം. നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കായി പ്രത്യേക സ്കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
പുതിയൊരു ജീവിതം തുടങ്ങുന്നതിന് പ്രളയ ബാധിതകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണെന്ന് അമിക്കസ് ക്യൂറി ജേക്കബ് അലക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതും പൊതു പണം മുടക്കുന്നതുമായി കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനം തെറ്റായ ഫലമാണ് ഉണ്ടാക്കുകയെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇത്തരം പരിപാടികളെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ഉപജീവനം കണ്ടെത്തുന്നവരെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയ ദുരിതാശ്വാസ സഹായം സംബന്ധിച്ച നിരവധി പരാതികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇവയുമായി ബന്ധപ്പെട്ട് 19ന് റിപ്പോര്‍ട്ട് നല്കാന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: