തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനല്ല, മാനേജുമെന്റുകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോടതി വിധി സര്‍ക്കാര്‍ മാനിക്കുന്നെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാകരുതെന്ന് കരുതിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രമവിരുദ്ധമായി എം.ബി.ബി.എസ് പ്രവേശനം നേടിയവരെ സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീം കോടതി റദ്ദാക്കിയത്.
അതേസമയം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എംഎല്‍എ രംഗത്ത് എത്തി. വിധിയില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ കച്ചവടത്തിനാണ് സര്‍ക്കാര്‍ അരങ്ങൊരുക്കിയതെന്നും ബല്‍റാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: