കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേരളാ റീജിയണ്‍ കാത്തലിക് കൗണ്‍സില്‍. ബിഷപ്പിന്റെ വാദം ശരിയല്ലെന്നും രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് നേരത്തെ തന്നെ നടപ്പാക്കേണ്ടിയിരുന്നുവെന്നും കൗണ്‍സില്‍ ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിഷപ്പ് മാറി നിന്ന് അന്വേഷണവുമായി സഹകരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്ക്കെതിരെ യുള്ളതാണെന്നാണ് ബിഷപ്പിന്റെ വാദം. ഫ്രാങ്കോക്കെതിരായി ഉയര്‍ന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത് കത്തോലിക്ക സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. രാജി നേരത്തെ തന്നെ വേണമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ്ചെയ്യേണ്ടിയിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സഭാ പിതാവെന്ന നിലയില്‍ ബിഷപ്പ് ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം അധ്യക്ഷനായ സമിതിയാണ്കേരള റീജിയണ്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: