ന്യൂദല്‍ഹി: 328 മരുന്നു സംയുക്തങ്ങളുടെ നിര്‍മാണവും, വില്‍പ്പനയും വിതരണവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ചു. ചില ഉപാധികള്‍ക്ക് വിധേയമായി ആറ് മരുന്നു സംയുക്തങ്ങളുടെ നിര്‍മാണവും, വില്പനയും വിതരണവും നിയന്ത്രിക്കാനും മന്ത്രാലയം തീരുമാനിച്ചു. സാരിഡോണ്‍, പാന്‍ഡേം പ്ലസ് ക്രീം, ടാക്സിം എ ഇസഡ്, എന്നിവയാണ് നിരോധിച്ചത്. പ്രമേഹത്തിനുള്ള ട്രൈപ്രൈഡ്, ട്രൈബെറ്റ്, ഗ്ലൂക്കോനോം തുടങ്ങിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ആരോഗ്യത്തിന് ഹാനികരമാണെന്ന കാരണത്താല്‍ 2016ലാണ് 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചത്. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഈ വിഷയം പരിശോധിച്ച് കേന്ദ്ര ഗവണ്മെന്റിന് റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 328 മരുന്നു സംയുക്തങ്ങള്‍ ഇപ്പോള്‍ നിരോധിച്ചത്.
1500 കോടിയുടെ മരുന്നു വിതരണത്തെ ഇത് ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: