ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവ്ജ്യോത് സിങ് സിദ്ദു പ്രതിയായ വാഹനാപകട കേസ് സുപ്രീംകോടതി പുനഃപരിശോധിക്കും. കേസില്‍ നിന്ന് സിദ്ദുവിനെ വെറുതെ വിട്ട നടപടിയാണ് കോടതി പുനഃപരിശോധിക്കുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
1988 ഡിസംബര്‍ 27ന് പഞ്ചാബിലെ പട്യാലയില്‍ സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിദ്ദുവിന് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ സുപ്രീകോടതിയെ സമീപിച്ച സിദ്ദുവിന് പരമോന്നത നീതിപീഠം ശിക്ഷാ ഇളവ് നല്കി.
പതിനായിരം രൂപ മാത്രം പിഴയീടാക്കി സിദ്ദുവിനെ വെറുതെവിടാനായിരുന്നു സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസ് ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് സിദ്ദുവിനെ വെറുതെ വിട്ടത്. ഇതിനെതിരെയാണ് അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: