ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് കോടികള്‍ ഒഴുക്കി ചരിത്രം കുറിക്കുകയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ആഗസ്ത് 20 മുതല്‍ സപ്തംബര്‍ ഏഴുവരെയായി ഈ കോടതി ഉത്തരവുകള്‍ വഴി ദുരിതാശ്വാസഫണ്ടിലേക്ക് എത്തിയത് ഒന്നരക്കോടിയിലേറെ രൂപ. എണ്‍പതിലേറെ കേസുകളിലാണ് കോടതി പിഴ വിധിച്ചതും അത് ഈ ഫണ്ടിലേക്കടയ്ക്കാന് ഉത്തരവിട്ടതും.
ചില കേസുകളില്‍ പിഴത്തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയും മഹാരാഷ്ട്ര ഹൈക്കോടതിയും ഉത്തരവിട്ട വാര്‍ത്തകള്‍ നേരത്തെ ജന്മഭൂമി നല്‍കിയിരുന്നു.
പിഴത്തുകയായ രണ്ടായിരത്തിയഞ്ഞൂറു രൂപ മുതല്‍ അരലക്ഷം വരെ വീതം ഇങ്ങനെ വാങ്ങി കോടതി ദുരിതാശ്വാസത്തിന് നല്‍കിയിട്ടുണ്ട്. പണമടയ്ക്കാന്‍ ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് തുടങ്ങിയവയും കോടതി ഇവര്‍ക്ക് നല്‍കുന്നുണ്ട്. ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് രാമേന്ദ്ര ജെയിനുമാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ തുക കേരളത്തിന് സംഘടിപ്പിച്ച് നല്‍കിയത്.
തെറ്റു കാണിക്കുകയും അനാവശ്യ ഹര്‍ജികളുമായി കോടതിയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നവര്‍ക്ക് കോടതി പിഴയിടാറുണ്ട്. ഈ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കോടതി കൈമാറി. രാമേന്ദ്ര ജെയിന് 55 കേസുകളിലാണ് പിഴ വാങ്ങി ഫണ്ടിലേക്ക് അടപ്പിച്ചത്. തീരെ ഗുരുതരമല്ലാത്ത അനവധി കേസുകള്‍ കോടതി പിഴ അടപ്പിച്ച് ഒത്തു തീര്‍ക്കാറുണ്ട്. അങ്ങനെ ലഭിക്കുന്ന തുകയും ഇവര്‍ കേരളത്തിനാണ് നല്‍കിയത്. ഇങ്ങനെ കേസ് ഒത്തു തീര്‍ക്കുമ്പോള്‍ വാങ്ങുന്ന പതിനായിരത്തില്‍ എണ്ണായിരം രൂപയാണ് കേരളത്തിന് നല്‍കിവരുന്നത്. ഇങ്ങനെ ഒന്നരക്കോടിയോളം കേരളത്തിന് നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: