പെട്രോളിന്മേല് 40% ത്തോളം നികുതി പിടിച്ചുപറിക്കുന്ന സംസ്ഥാനസര്‍ക്കാര്‍, 17% നികുതിവാങ്ങുന്ന കേന്ദ്രസര്‍ക്കാരിനെതിരെ, ഇന്ധനവില വര്ധനവിന്റെപേരില് സമരംചെയ്യുന്നു. സത്യത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നത് കുടിയ്ക്കുന്ന വെള്ളത്തില്‍ നഞ്ചുകലക്കുന്ന പ്രവര്‍ത്തിയാണ്. പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടിയിലേക്ക് കൊണ്ടുവന്നാല്‍ കുത്തുപാളയെടുക്കുന്ന സംസ്ഥാനമാണ്, വില്പനനികുതി പ്രധാന നികുതിവരുമാനമായ കേരളം. ശരിയാണ്, ഇന്ത്യയില്‍ ഇന്ധനവില വളരെ കൂടുതലാണ്. വാഹനമുപയോഗിക്കുന്ന എനിക്കു കഴിഞ്ഞ ആറുമാസത്തിനിടയില്‍ പെട്രോള്‍ വില അഞ്ചുരൂപ കൂടിയപ്പോള്‍ മാസ ബജറ്റില്‍ എഴുപത്തിയഞ്ച് രൂപയുടെ വര്‍ധനവുണ്ടായി. അക്കാലത്തിനിടയില്‍ കേരളത്തിന്റെ സ്വന്തം ഉല്പന്നമായ വെളിച്ചെണ്ണയുടെ വില നാലിരട്ടിയായി വര്‍ധിച്ചപ്പോള്‍ ആര്‍ക്കെതിരെയാണ് സമരംചെയ്യേണ്ടത്?
വികസ്വര-വികസിത രാജ്യങ്ങളെല്ലാം ഇന്ധനനികുതിയിലൂടെയാണ് നാടിന്റെ വികസനപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത്. നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ പെട്രോള്‍വില ഇന്ത്യയിലേക്കാള്‍ കൂടുതലാണ്. ഹോങ്കോങ്ങില്‍ ലിറ്ററിന് 144 രൂപയും. ഇന്ധനവിലവര്‍ധനവിനെതിരെ സമരം ആഹ്വാനംചെയ്ത സോണിയാഗാന്ധിയുടെ ഇറ്റലിയില്‍ പെട്രോള്‍വില ലിറ്ററിന് 129 രൂപ. ബ്രിട്ടനില്‍ 116 രൂപയും.
2014ല്‍ 45 രൂപയായിരുന്നു പഞ്ചസാരയുടെ വില ഇപ്പോള്‍ 31 രൂപയായതു വാര്‍ത്തയല്ല, 125 രൂപയായിരുന്ന പരിപ്പിന്റെ ഇപ്പോഴത്തെ വില 60 ആയതു വാര്‍ത്തയല്ല, 45 രൂപയായിരുന്ന ഉള്ളിവില 15 രൂപയായതു വാര്‍ത്തയല്ല, 400 രൂപയായിരുന്ന എല്‍ഇഡി ബള്‍ബിന്റെ വില മേക്ക് ഇന്ത്യ പദ്ധതിയില്‍ 60 രൂപയായതു വാര്‍ത്തയല്ല, നാലുവര്‍ഷംകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ ഹൈവേ പണിതീര്‍ത്തത് വാര്‍ത്തയല്ല, റയില്‍വേയുടെ ആധുനീകരണം വാര്‍ത്തയല്ല, പ്രതിരോധസേനയെ ആധുനികവല്ക്കരിച്ചതു വാര്‍ത്തയല്ല, എട്ടുകോടി കുടുംബങ്ങള്‍ക്ക് വീടും ശുചിമുറിയും ഗ്യാസ് കണക്ഷനും സൗജന്യമായി നല്‍കിയത് വാര്‍ത്തയല്ല, പതിനെണ്ണായിരം ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയതും വാര്‍ത്തയല്ല.
ഇത്രയൊക്കെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞത്, നിലവിലുണ്ടായിരുന്ന സബ്സിഡികള്‍ വെട്ടിക്കുറച്ചു നികുതിയിനത്തില്‍ ലഭിച്ച അധികവരുമാനം നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വഴിതിരിച്ചു വിട്ടതുകൊണ്ടാണെന്നറിയാവുന്ന ഇന്ത്യയിലെ സാധാരണക്കാരന് ഇന്ധനവില ഒരു വിഷയേമല്ല എന്നതാണ് സത്യം.
ഡീസലിന് ലിറ്ററിന് ഒരു രൂപ കൂടിയാല്‍ അരിയ്ക്കു കിലോയ്ക്ക് ഒരു രൂപയും ബസ് ചാര്‍ജ് കിലോമീറ്ററിന് അഞ്ചുപൈസയും കൂടുമെന്ന കമ്യൂണിസ്റ്റ്് സാമ്പത്തികശാസ്ത്രം ശുദ്ധ തട്ടിപ്പാണെന്നു ജനത്തിനറിയാം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ എണ്പതു രൂപയോളം വിലയുണ്ടായിരുന്ന പെട്രോളിന്റെ വില 2015ല്‍ 65 രൂപയായി താഴ്ത്തിയപ്പോള്‍ ഒരു ഹോട്ടലുകാരനും ചായ്ക്കും ഊണിലും അമ്പതുപൈസയെങ്കിലും കുറച്ചതായി കേട്ടില്ല. ഒരു ബസുകാരനും ബസ്ചാര്‍ജില്‍ അമ്പതു പൈസയുടെ ഇളവ് നല്‍കിയതായി കേട്ടിട്ടില്ല.
നാടിന്റെ അടിസ്ഥാനസൗകര്യ വികസനമല്ല വേണ്ടത്, പെന്‍ഷനുകളും സബ്സിഡികളും സൗജന്യങ്ങളും നല്കി ജനത്തെ തെണ്ടികളും പാര്‍ട്ടി അടിമളുമായി നിലനിര്‍ത്തുകയാണ് വേണ്ടതെന്ന കമ്യൂണിസ്റ്റുസാമ്പത്തിക ശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ദഹിക്കുന്നതല്ല, മോദിസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്ക്കാരങ്ങളിലൂടെ ഇന്ത്യയും ഇന്ത്യന്‍ ജനതയും നേടിയ സാമ്പത്തികവളര്‍ച്ച. പട്ടിണിയും അരക്ഷിതാവസ്ഥയും കലാപങ്ങളും ഇല്ലാതായി, സാമ്പത്തികമായി വളരുന്ന സമൂഹത്തില്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാത്തതിന് ജനങ്ങളുടെ മേല്‍ കുതിരകയറിയിട്ടു കാര്യമില്ല. എന്നാലും അവര്‍ക്കറിയാവുന്ന തൊഴിലുമായി അവര്‍ മുന്നോട്ടു പോകട്ടെ.
അത്തരക്കാര്‍ക്കു ഹര്‍ത്താല്‍ ആശംസകള്‍…..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: