തിരുവനന്തപുരം: ടൂറിസം മേഖലയില്‍ പ്രകൃതിക്കും പരിസ്ഥിതിക്കും യോജിക്കുന്നതരത്തില്‍ നിര്‍മാണം നടത്തുന്നതിനായ നിയമനിര്‍മാണം പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രളയം നഷ്ടമുണ്ടാക്കിയ കേരളത്തിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് കര്‍മപരിപാടിയുമായി മാര്‍ക്കറ്റിങ് കാമ്പയിന് നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലേയ്ക്ക് വരാനിരുന്ന വിനോദസഞ്ചാരികള്‍ യാത്ര ഉപേക്ഷിച്ചതിലൂടെ 500 കോടിയുടെ നഷ്ടമുണ്ടായി. ടൂറിസം കേന്ദ്രങ്ങളിലുണ്ടായ നഷ്ടം 100 കോടിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നതോടനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. 10 ലക്ഷത്തോളം സഞ്ചാരികളെയാണ് പ്രതീക്ഷിച്ചിരുന്നത്.
കേരളം ഇപ്പോഴും പ്രളയദുരിതത്തിലാണെന്ന പ്രചാരണമാണ് അന്യനാടുകളിലുള്ളത്. ഈ പ്രതിസന്ധി മറികടക്കാനാണ് മാര്‍ക്കറ്റിങ് കാമ്പയിന്. തകര്‍ന്നപാതകളുടെ നവീകരണത്തിന് മുന്തിയ പരിഗണന നല്‍കും. ട്രാവല്‍മാര്‍ട്ടും ട്രേഡ്ഫെയറുകളുമടക്കമുള്ളവ സംഘടിപ്പിച്ച് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുവേണ്ടി പ്രചരണം നടത്തും.
ടൂറിസം മേഖല സജ്ജമാണോന്നറിയാന് ട്രേഡ് സര്‍വേ നടത്തും. ലോകത്തുള്ള ടൂറിസം പങ്കാളികളില്‍ കേരളത്തെക്കുറിച്ചുള്ള വിശ്വാസം വളര്‍ത്താന്‍ സപ്തംബര്‍ 27 മുതല്‍ 30 വരെ കൊച്ചിയില്‍ കേരളാ ട്രാവല്‍ മാര്‍ട്ട് നടത്തും. ഡിസംബര്‍ മുതല്‍ അടുത്ത മാര്‍ച്ചുവരെയുള്ള കൊച്ചി മുസിരിസ് ബിനാലെ, ഫാം ടൂറുകള്‍ എന്നിവയും കര്‍മപരിപാടിയിലുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന വള്ളംകളി ലീഗ് നടത്താനാവുമോയെന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: