കോഴിക്കോട്: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോഴിക്കോട്ട് കൂട്ടായ്മ. നടനും സംവിധായകനുമായ ജോയ്മാത്യുവിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മിഠായിത്തെരുവില്‍ എസ്.കെ. പൊറ്റെക്കാട് പ്രതിമയ്ക്ക് സമീപം കൂട്ടായ്മ സംഘടിപ്പിച്ചത്. നീതിതേടി കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധം മലയാളിയുടെ നീതി ബോധത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. കന്യാസ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ പൊതുസമൂഹം ശബ്ദമുയര്‍ത്തണം.
കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 76 ദിവസം പിന്നിട്ടിട്ടും, കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചിട്ടും ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഭയങ്കരമായ നീതി നിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകം നമ്മളെ നോക്കി ലജ്ജിക്കുകയാണ്. സംഘടിത മതങ്ങളാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും നിയമ വ്യവസ്ഥയെ ചോദ്യംചെയ്യുന്നത് ശരിയല്ല.
സാംസ്കാരിക രംഗത്തുള്ള പലരും നിശ്ശബ്ദരാകുന്നത് അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണെന്നും താന്‍ അത്തരത്തില്‍ അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകന് ഗിരീഷ് ദാമോദര്‍, ശില്പി ജോണ്‍സ് മാത്യു, ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് കൂട്ടായ്മ നടക്കുന്ന വിവരം ജോയ് മാത്യു അറിയിച്ചത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് ഐക്യദാര്‍ഢ്യം, ഭരണകൂട നിശ്ശബ്ദതയ്ക്കെതിരെ കോഴിക്കോട്ടുകാര്‍ ഒന്നിക്കുന്നു. നീതി ബോധമുള്ള ഏവര്‍ക്കും സ്വാഗതം എന്നായിരുന്നു ഫെയ്സ് ബുക്ക്പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: