കണ്ണൂര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇടത് സര്‍ക്കാരും സഭയും തമ്മില്‍ രാഷ്ട്രീയ ചതുരംഗം കളിക്കുകയാണെന്നും ബിഷപ്പിനെ സംരക്ഷിക്കാനുള്ള കാലാള്‍ പടയായി സര്‍ക്കാര്‍ മാറിയെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നോട്ടീസയക്കുമെന്ന് പറയുന്നത് തട്ടിപ്പാണ്. കാരണം അത്തരത്തിലൊരു നോട്ടീസ് അയക്കാന്‍ തന്നെ പാടില്ലാത്തതാണ്. ഈ നീക്കത്തിലൂടെ ബിഷപ്പിന് പ്രതിരോധമൊരുക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയാണ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ഫ്രാങ്കോ ചെയ്തത്.
ബിഷപ്പിനെതിരെ മാത്രമല്ല ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയും ലൈംഗിക ആരോപണമുണ്ട്. പരാതി അംഗീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത് പാര്‍ട്ടി ഇരയോടൊപ്പമാണെന്നായിരുന്നു. പീഡനപരാതിയില്ലെന്ന് ഇരയോ പാര്‍ട്ടി നേതൃത്വമോ ഇതുവരെ പറഞ്ഞിട്ടില്ല. ഇരയായ സ്ത്രീ കടുത്ത സമ്മര്‍ദത്തിലാണ്. അവരുടെ ജീവന് പോലും ഭീഷണിയുണ്ട്. അവരെ സമ്മര്‍ദത്തിലാക്കി പീഡനം നടന്നിട്ടില്ലെന്ന് പറയിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണ് മന്ത്രി എ.കെ. ബാലനും മുന്‍ മന്ത്രി കൂടിയായ പി.കെ. ശ്രീമതി എംപിയും.
പരാതിയില്ലെങ്കിലും പോലീസിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇവിടെ പീഡനം നടന്നതായി പോലീസിന് ബോധ്യമുണ്ടായിട്ടും കേസെടുക്കുന്നില്ല. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എസ്ഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: