എല്ക്ക്: ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ യുവേഫ നേഷന്‍സ് ലീഗില്‍ സ്പെയിന് നാണംകെടുത്തി. ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് സ്പെയിന് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ക്രൊയേഷ്യയുടെ ഏക്കാലത്തെയും ഏറ്റവും വലിയ തോല്‍വിയാണിത്.
ക്രൊയേഷ്യയുടെ തുടക്കം ഗംഭീരമായിന്നു. രണ്ട് തവണ അവര്‍ ഗോളിന് അടുത്തെത്തി. പക്ഷെ അവസരങ്ങള്‍ മുതലാക്കാനയില്ല. എന്നാല്‍ മത്സരഗതിക്കെതിരെ മധ്യനിരക്കാരന് സൗള്‍ നിഗൂസ് ഹെഡ്ഡറിലൂടെ നേടിയ ഗോളില്‍ സ്പെയിന് മുന്നിലെത്തി. തുടരെത്തുടരെ രണ്ട് ഗോളുകള്‍ കൂടി നേടി സ്പെയിന് ലീഡുയര്‍ത്തി.
മാര്‍ക്കോ അസന്‍സിയോയാണ് രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തത്. മൂന്നാം ഗോള്‍ ക്രൊയേഷ്യന്‍ ഗോളിയുടെ സംഭാവനയായിരുന്നു. ക്രോസ് ബാറില്‍ തട്ടിയ പന്ത് ഗോളിയുടെ കൈയില്‍ തട്ടി വലയില്‍ കയറി.
ഇടവേളയ്ക്ക് ശേഷം റൊഡ്രിഗോ മൊറേനോ സ്പെയിനിന്റെ നാലാം ഗോള്‍ നേടി. ഏറെത്താമസിയാതെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ലീഡ് 5-0 ആക്കി. ഇസ്ക്കോയും സ്കോര്‍ ചെയ്തതോടെ സ്പെയിന് 6-0 ന് ജയിച്ചുകയറി. ഇതോടെ ക്രൊയേഷ്യക്കെതിരെ ആറു ഗോള്‍ നേടുന്ന ആദ്യ ടീമായി സ്പെയിന്. തുടര്‍ച്ചയായി രണ്ട് വിജയങ്ങള്‍ നേടിയ സ്പെയിന് നേഷന്‍സ് ലീഗിന്റെ എ ഗ്രൂപ്പില്‍ ആറു പോയിന്റുമായി മുന്നിട്ടു നില്‍ക്കുകയാണ്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സ്പെയിന് ഒരു ടീമിനെതിരെ ആറു ഗോള്‍ അടിക്കുന്നത്. മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയെ അവര്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പുതിയ കോച്ച് ലൂയിസ് എന്റിക്വയുടെ ശിക്ഷണത്തിലാണ് സ്പെയിന് നേഷന്‍സ് ലീഗിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശനിയാഴ്ച സ്പെയിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: