ലാന്‍ഡോവര്‍: അരങ്ങേറ്റ മത്സരത്തില്‍ മുന്നേറ്റനിരക്കാരന് റിച്ചാര്ലിസണ് നേടിയ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയം. സൗഹൃദ മത്സരത്തില്‍ അവര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് എല്‍ സാല്‍വഡോറിനെ തോല്‍പ്പിച്ചു.
മുന്‍ലോക ചാമ്പ്യന്മാരായ ബ്രസീല്‍ മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ആദ്യ രാജ്യാന്തര മത്സരം കളിക്കുന്ന റിച്ചാര്‍ലിസണെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റി.
പതിമൂന്ന് മിനിറ്റുകള്‍ക്ക്് ശേഷം റിച്ചാര്ലിസണ് ആദ്യ ഗോള്‍ നേടി. പതിനഞ്ച് മീറ്റര്‍ അകലെ നിന്ന് തൊടുത്തുവിട്ട കരിയില കിക്ക് എല്‍ സാല്‍വഡോറിന്റെ വലയില്‍ കയറി. ഇടവേളയ്ക്ക് മുമ്പ് ബ്രസീല്‍ മൂന്നാം ഗോളും കുറിച്ചു. നെയ്മര്‍ നല്കിയ പാസ് മികച്ചൊരു ഷോട്ടിലുടെ ഫിലിപ്പ് കുടിഞ്ഞോ വലയിലാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീല്‍ വീണ്ടും ലക്ഷ്യം കണ്ടു. റിച്ചാര്‍ലിസണാണ് സ്്കോര്‍ ചെയ്തത്്. ബോക്സിനടുത്ത് നിന്നുളള ഷോട്ട് എല്‍ സാല്‍വഡോര്‍ ഗോളിയെ കീഴ്പ്പെടുത്തി. റിച്ചാര്‍ലിസണിന്റെ രണ്ടാം ഗോളാണിത്. അവസാന നിമിഷം മാര്‍ക്വിനോസ് ബ്രസീലിന്റെ അഞ്ചാം ഗോളും നേടി. നെയര്‍മര്‍ എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് വലയിലാക്കി.
അടുത്ത സൗഹൃദമത്സരങ്ങളില്‍ ബ്രസീല്‍ സൗദി അറേബ്യയെയും അര്‍ജന്റീനയേയും നേരിടും.
ന്യൂജേഴ്സിയില്‍ നടന്ന മറ്റൊരു സൗഹൃദമത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: