ഭോപ്പാല്‍: മദ്ധ്യപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കൊലയാളി ആദേശ് ഖമ്ര കൊലപാതകത്തെ കുറിച്ച് പോലീസിന് നല്കിയ മൊഴി എല്ലാവരേയും ഞെട്ടിച്ചു. പിതാവില്‍ നിന്ന് സ്നേഹം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.
ആരും എന്നെ സംരക്ഷിക്കാന്‍ തയ്യാറായില്ല. അതിനാല്‍ തന്നെ ഞാന്‍ അന്തര്‍മുഖനായി. ഇത് എന്നില്‍ ദേഷ്യവും വെറുപ്പും വളര്‍ത്തുകയായിരുന്നു. അങ്ങനെ ഞാന്‍ കൊലയാളിയായി- ആദേശ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. അതേസമയം, ആദേശ് കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
സൈന്യത്തില്‍ നിന്ന് സുബേദാറായി വിരമിച്ചയാളാണ് ആദേശിന്റെ പിതാവ് ഗുലാബ് ഖമ്ര. വീട്ടില്‍ പട്ടാളച്ചിട്ടയായിരുന്നു. കുട്ടിക്കാലം മുതല്ക്കേ തന്നോട് പരുഷമായാണ് പിതാവ് പെരുമാറിയിരുന്നത്. നിസാര കാര്യങ്ങള്‍ക്ക് പോലും തന്നെ പിതാവ് തല്ലുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും ആദേശ് പറഞ്ഞു. ചെറുപ്പകാലത്ത് തന്നെ ആദേശ് ക്രിമിനലുകളുമായി ബന്ധപ്പെട്ടിരുന്നു. ആദേശിന്റെ അമ്മാവന് അശോക് ഖാമ്രയും ആദേശിനെ സ്വാധീനിച്ചിരുന്നു.
കൊലപാതകങ്ങള്‍ നടത്തിയതിനെ കുറിച്ച് വിവരിച്ച ആദേശിന് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദേശ് പറയുന്നത് ശരിയാണെങ്കില്‍ കുട്ടിക്കാലത്തുണ്ടായ ക്രൂരമായ അനുഭവങ്ങളായിരിക്കാം അയാളെ ഇത്തരമൊരു മാനസികാവസ്ഥയില്‍ എത്തിച്ചതെന്നും പോലീസ് കരുതുന്നു.
മധ്യപ്രദേശിലെ മന്ഡിദ്വീപ് സ്വദേശിയാണ് 48കാരനായ ആദേശ്. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ പോലീസ് പിടിയിലായത്. അറസ്റ്റു നടന്ന ആഴ്ചയിലും ഒരൊറ്റ രാത്രയില്‍ മൂന്നുപേരെ വകവരുത്തിയതായി ആദേശ് മൊഴി നല്കി. യുപിയിലെ സുല്‍ത്താന്‍പൂരിലെ കാട്ടില്‍ നിന്ന് മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവില്‍, ഭോപ്പാല്‍ സിറ്റി വനിതാ എസ്പി ബിട്ടു ശര്‍മയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇത്രയും വലിയൊരു കൊലയാളിയെയാണ് പിടികൂടിയതെന്ന് അറസ്റ്റു നടക്കും വരെയും തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ബിട്ടു ശര്‍മയും അവര്‍ക്കൊപ്പം അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന എസ്പി രാഹുല്‍ കുമാറും പറയുന്നത്.
2010-ല്‍ അമരാവതിയിലാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കം. അടുത്തത് മഹാരാഷ്ട്രയിലെ നാസിക്കില്‍. തുടര്‍ന്ന് യുപിയിലും ബീഹാറിലുമെല്ലാം ഇയാള്‍ ഇര തേടിയിറങ്ങിയിട്ടുണ്ട്. മദ്യവും മയക്കു മരുന്നും നല്കി കീഴ്പ്പെടുത്തിയ ശേഷമാണ് ട്രക്ക് ഡ്രൈവര്‍മാരെ വകവരുത്തുന്നത്. ഇയാള്‍ കൊല നടത്തുമ്പോള്‍ കൂട്ടാളികള്‍, വാഹനങ്ങളിലെ ചരക്കുകള്‍ കൊള്ളയടിക്കും. കഴുത്തില്‍ കുരുക്കിട്ടാണ് കൊല. ചിലപ്പോഴെല്ലാം വിഷം നല്‍കിയും. തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാന്‍ ഇരയുടെ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങങ്ങള്‍ അഴിച്ചുമാറ്റും. മൃതദേഹം കലുങ്കിലോ, കുന്നിന്മുകളിലെ റോഡരികിലോ തള്ളും ഇതാണ് കൊലപാതകത്തിലെ ഇയാളുടെ പതിവ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: