കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ തെളിവ് വേണമെന്ന് ഹൈക്കോടതി. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ കുറ്റസമ്മതം മാത്രം പോര, അറസ്റ്റിന് തെളിവ് കൂടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അറസ്റ്റ് വേണമോയെന്ന കാര്യം പോലീസാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ബിഷപ്പിനെതിരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിക്കുകയായിരുന്നു കോടതി. ഫ്രാങ്കോ മുളയ്ക്ക് 19 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായ ശേഷം കേസ് വീണ്ടും പരിഗണിക്കും. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യാനാകില്ലെന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ളത്.
കേസ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കേസായതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നത് കരുതലോടെയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഒരു തവണ ഒമ്പത് മണിക്കൂറോളം ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഈ മാസം 19ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് ശേഷമേ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: