ന്യൂദല്‍ഹി: ഛത്രപതി ശിവാജി, വിജയത്തിന് ഗ്രാമങ്ങള്‍ അടിസ്ഥാനമാക്കിയതുപോലെ, ബൂത്തുതലതില് പ്രവര്‍ത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. രാജ്യത്തെ അഞ്ച് വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുകയായിരുന്നു.
ഛത്രപതി ശിവാജി ചെറിയ ചെറിയ ഗ്രാഗങ്ങള് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. അതുപോലെ ഗ്രാമങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തകര്‍ വിജയം കൈവരിക്കാന്‍ പ്രവര്‍ത്തിക്കണം. ലോകം മുഴുവന്‍ ഇന്ത്യയുടെയും ബിജെപിയുടെയും വളര്‍ച്ചയും മഹിമയും പറയുന്നു. ചിലര്‍ ഇതിന് നേതാക്കളെ പ്രശംസിക്കുന്നു, ചിലര്‍ മോദിയെ പുകഴ്ത്തുന്നു, ചിലര്‍ സംഘടനയെ വാഴ്ത്തുന്നു. എന്നാല്‍, ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ സങ്കല്‍പ്പവും വിശ്വാസവും സമര്‍പ്പണവും സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനവുമാണ് അടിസ്ഥാന കാരണം, മോദി പറഞ്ഞു.
ആദര്‍ശം വിടാതെ, ജയപരാജയങ്ങള്‍ നോക്കാതെ ദേശഭക്തിയും രാജ്യത്തിന്റെ വികാസവും മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക, വിജയം നമുക്ക് ഉറപ്പായിരിക്കും, മോദി പറഞ്ഞു. ”എന്റെ ബൂത്ത് ഏറ്റവും ശക്തമായത്, മികച്ചത്” ആക്കുമെന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുക, വിജയം പിന്നാലെ വരും. കാരണം മികച്ച വിത്താണ് വിതച്ചിരിക്കുന്നത്, അത് നട്ടു നനച്ചാല്‍ വന്‍ വൃക്ഷമാകുമെന്ന് വ്യക്തമായിരിക്കുന്നു. ആ വന്‍ വൃക്ഷമാകാന്‍ സംഘടനയെ സഹായിച്ചത് പ്രവര്‍ത്തകരാണ്, ആ പ്രവര്‍ത്തകര്‍ക്ക് ദൃഢനിശ്ചയവും വിശ്വാസവും സങ്കല്‍പ്പവും ഉണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നുമില്ല, മോദി വിവരിച്ചു.
നാലുവര്‍ഷം മുമ്പ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ട സെപ്തംബര്‍ 13 നായിരുന്നു പരിപാടി. ഘാസിയാബാദില്നിന്നുള്ള പ്രവര്‍ത്തകര്‍ സംവാദത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെട്ടത്. അഞ്ച് പാര്‍ലമെന്റ് മണ്ഡലങ്ങളില്നിന്നുള്ളവരായിരുന്നു ഇന്ന് പങ്കെടുത്തത്.
അജയ്യ ഭാരതം, അടല്‍ ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും പോകുമ്പോള്‍ രാജ്യത്തിന്റെ വികാസം മാത്രമായിരിക്കണം ലക്ഷ്യം, അത് പ്രചരിപ്പിക്കുകയാണ് മാര്‍ഗം എന്ന് മോദി പറഞ്ഞു. വിജയലക്ഷ്യം കാണുംവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ മോദി ആഹ്വാനം ചെയ്തു. ബിജെപി ജനങ്ങള്‍ക്കൊപ്പം, എപ്പോഴും എന്ന മുദ്രാവാക്യം മുഴക്കുന്നവരാണ്. അത് പോളിങ് ബൂത്തില്‍ എത്തി വോട്ടുകുത്തുംവരെ മാത്രമല്ല, ആയിരിക്കരുത്. ഏതു സമയത്തും ജനങ്ങള്‍ക്കൊപ്പമുണ്ടാകണം.
വികാസത്തിന്റെ മാര്‍ഗത്തില്‍ ബിജെപി മുന്നേറുമ്പോള്‍ മറ്റു ചില പാര്‍ട്ടികള്‍ വോട്ടിനു വേണ്ടി മതവും ജാതിയും ഉപജാതിയും തുടങ്ങി ഓരോരോ ചെറു ഘടകങ്ങളില്‍ സംഘടിക്കുന്നുവെന്ന് വരുത്തി രാജ്യത്തെ വിഘടിക്കുകയാണ ചെയ്യുന്നത്, മോദി പറഞ്ഞു.
ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ ഏറെ നിരത്താനുണ്ടെന്ന് പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
– മുമ്പ് അഴിമതിയായിരുന്നു മുഖ്യം, ഇപ്പോള്‍ അഴിമതിയെന്ന് കേള്‍ക്കാനേ ഇല്ല.
– മുമ്പ് എത്ര കോടി രൂപയുടെ നഷ്ടം അഴിമതിയിലൂടെ ഖജനാവിനുണ്ടായി എന്നാണ് ചോദിച്ചിരുന്നത്, ഇന്ന് ചോദിക്കുന്നത് അഴിമതിപ്പണം എത്രകോടി ഖജനാവില്‍ തിരിച്ചെത്തിയെന്നാണ്.
– മുമ്പ് എത്രപേര്‍ക്ക് പാചക വാതക കണക്ഷന് കിട്ടിയെന്നായിരുന്നു അന്വേഷണം, ഇന്നാകട്ടെ ഗ്യാസ് കിട്ടാതെ ആരെങ്കിലും ഉണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
– മുമ്പ് വൈദ്യുതി എത്താന്‍ ഇനിയെത്ര ഗ്രാമങ്ങള്‍, വീടുകള്‍ എന്നായിരുന്നു ചോദിച്ചിരുന്നത്. ഇന്ന് വൈദ്യുതി എത്താത്തത് എവിടൊക്കെയെന്നാണ് ചോദിക്കുന്നത്. ഇങ്ങനെ ഓരോ മേഖലയിലുണ്ട്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: